തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണം പകുതി പൂർത്തിയായതിന് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെയും കുറിച്ച് നയം വ്യക്തമാക്കുകയാണ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്.
?പ്രചരണത്തിന്റെ ആദ്യ റൗണ്ട്
വളരെ ആവേശകരമായ പ്രതികരണമാണ് വോട്ടർമാരിൽ നിന്നുണ്ടാകുന്നത്. കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ജനം പൊറുതി മുട്ടി. സാധാരണക്കാരെ മറന്നുകൊണ്ടുള്ള ഇവരുടെ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും.
? കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം
പത്മജ ഉൾപ്പെടെയുള്ള നേതാക്കളുടെ ബി.ജെ.പി പ്രവേശമൊന്നും കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ല. കെ.കരുണാകരന്റെ മകൾ എന്നതിനപ്പുറം കേരള രാഷ്ട്രീയത്തിൽ യാതൊരു മേൽവിലാസവുമില്ലാത്തയാളാണ് പത്മജ. ലീഡറുടെ മകളെന്ന നിലയിൽ അർഹമായ പരിഗണന നൽകിയിട്ടുണ്ട്.
?സംസ്ഥാന ഭരണം
ശമ്പളവും പെൻഷനും നൽകാൻ പണമില്ലാത്ത വിധത്തിൽ ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണ് സർക്കാർ. പാവപ്പെട്ടവരെ ഇടതുമുന്നണി മറന്നതിന്റെ ഉദാഹരണമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി. പാർലമെന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ കൂടി വിലയിരുത്തലാകും. 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും.
?മോദി ഗ്യാരണ്ടി
പത്തുവർഷം തുടർച്ചയായി രാജ്യം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് ഗ്യാരണ്ടിയാണ് ഇനിയുള്ളത്. വിദേശ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന കോടികളുടെ കള്ളപ്പണം നാട്ടിലെത്തിച്ച് സാധാരണക്കാർക്ക് പതിനഞ്ച് ലക്ഷം വീതം അക്കൗണ്ടുകളിൽ നൽകുമെന്ന് പ്രഖ്യാപിച്ചു. വല്ലതുമുണ്ടായോ? മണിപ്പൂർ കത്തിയപ്പോൾ മോദിയുടെ ഗ്യാരണ്ടി എവിടെയായിരുന്നു?
?കോൺഗ്രസ് വന്നാൽ
തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുൾപ്പെടെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന പ്രകടനപത്രികയാകും കോൺഗ്രസ് നടപ്പാക്കുക.
?വീണ്ടും എം.പിയായാൽ
ഏറ്രെടുത്ത വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കണം. പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾക്ക് ഉൾപ്പെടെ പഠനത്തിനും തൊഴിലിനും സാമ്പത്തിക സഹായം ലഭ്യമാക്കണം. മുഴുവൻ ആളുകൾക്കും പാർപ്പിടം ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |