വയനാട് : പനമരം പരക്കുനിയിൽ നിന്ന് കാണാതായ 14കാരിയെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ തൃശൂരിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പനമരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് കുട്ടി തൃശൂരിൽ ഉണ്ടെന്ന് മനസിലായതിനെ തുടർന്ന് വയനാട് ജില്ലാ പൊലീസ് മേധാവി തൃശൂർ സിറ്റി പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടി വളവിൽ വച്ച് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയോടൊപ്പം കൂട്ടുകാരി അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭർത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
പനമരത്ത് നിന്ന് വിനോദാണ് കുട്ടിയെ തൃശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് തങ്കമ്മയ്ക്കും വിനോദിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനോദിനെ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിിന് ഇരയാക്കിയിട്ടുണ്ടോ എന്ന പൊലീസിന്റെ സംശയത്തെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തങ്കമ്മയും വിനോദും കാണാതായ കുട്ടിയുടെ വീടിന് സമീപത്തെ തങ്കമ്മയുടെ സഹോദരിയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്ന് താമസിക്കാറുണ്ടായിരുന്നു, ഇങ്ങനെയാണ് ഇവർ കുട്ടിയുമായി പരിചയത്തിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയയ്ക്ക് കൈമാറാനാണോ എന്നും സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |