തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന് ബന്ധമുള്ള വൈദേകം റിസോർട്ടും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോർട്ടും തമ്മിൽ കരാറുണ്ടെന്ന്പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
കരാർ ഒപ്പുവച്ചശേഷം നിരാമയയുടെ ഉദ്യോഗസ്ഥർക്കൊപ്പം ഇ.പി ജയരാജന്റെ കുടുംബം നിൽക്കുന്നതിന്റെ ചിത്രമുണ്ട്. രാജീവ് ചന്ദ്രശേഖറോ ഇ.പി ജയരാജനോ നിഷേധിച്ചിട്ടില്ല. തമ്മിൽ കണ്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. കൂടിയാലോചന നടത്തിയെന്ന് ഞങ്ങൾ ആരോപിച്ചിട്ടില്ല. പക്ഷെ, ആ കരാറിനെ തുടർന്നാണ് സ്ഥാപനങ്ങൾ ഒന്നായത്. സി.പി.എം- ബി.ജെ.പി എന്നു പറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ട് എന്ന പേരുമാറ്റം. കൂടുതൽ തെളിവ് വേണമെങ്കിൽ കേസ് കൊടുക്കട്ടെ. കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാം.
വൈദേകത്തിൽ ഇൻകം ടാക്സ്, ഇ.ഡി പരിശോധനകൾ നടന്നിരുന്നു.ഇ.പി ബുദ്ധിപൂർവം നിരാമയയുമായി കരാറുണ്ടാക്കി. ഇതോടെ കേന്ദ്ര അന്വേഷണം നിലച്ചു.നിരാമയ സ്വന്തമല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറയട്ടെ.
പലിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും അവരുടെ പല സ്ഥാനാർത്ഥികളും മികച്ചതാണെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞത് കേന്ദ്രത്തെ സന്തോഷിപ്പിക്കാനാണ്. പിണറായി വിജയനാണ് പറയിപ്പിക്കുന്നത്. മാസപ്പടി, ലാവലിൻ കേസുകളെ ഭയപ്പെടുന്ന പിണറായി ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ്. അത് നടക്കില്ല. ഒരിടത്തും ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. രണ്ടാം സ്ഥാനത്തുപോലും എത്തില്ല.
തൃശൂരിൽ അവർ ഒന്നിച്ചാലും യു.ഡി.എഫ് വിജയിക്കും. കരുവന്നൂരിലെ ഇ.ഡി അന്വേഷണം എങ്ങുമെത്തിയില്ല. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മുകാരെ വിരട്ടി നിർത്തിയിരിക്കുകയാണ്.വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എമ്മാണ് മോദിയെ തഴെയിറക്കാൻ നടക്കുന്നതെന്നും സതീശൻ പരിഹസിച്ചു.
കോൺഗ്രസിന്റേത് നുണകളുടെ രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ
നുണ പറഞ്ഞു രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും അവരെ തള്ളിക്കളയണമെന്നും തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സി.പി.എം നേതാവ് ഇ.പി.ജയരാജനുമായി യാതൊരു ബന്ധവുമില്ല. നേരിട്ട് കണ്ടിട്ടുമില്ല. അദ്ദേഹത്തിന്റെ വൈദേകവുമായി തനിക്കോ, തനിക്ക് ബന്ധമുള്ളവർക്കോ, നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിനോ ബന്ധമില്ല. ആശയപാപ്പരത്തം കൊണ്ടാണ് ചിലർ നുണ പറയുന്നത്. കോൺഗ്രസ് നുണ പ്രചരിപ്പിച്ച് വോട്ടർമാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്.
തെലങ്കാന ഫോർമുല ഇവിടെ നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമം. തനിക്ക് ആരോടും ശത്രുതയില്ല, ആശയപരമായി മാത്രമാണ് വ്യത്യാസം. മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുസ്ലിങ്ങൾ ഇടതുപക്ഷത്തേക്ക് പോകുന്നതിനെ തടയുകയാണ് കോൺഗ്രസ് നീക്കം. ബി.ജെ.പി- സി.പി.എം അന്തർധാരയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. ഇ.പി മാത്രമല്ല താൻ നല്ല സ്ഥാനാർത്ഥിയെന്ന് പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
നാലിടത്ത് സി.പി.എം - ബി.ജെ.പി ധാരണ: ചെന്നിത്തല
ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ മിടുക്കരെന്ന് വിശേഷിപ്പിച്ച നാല് ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി.പി.എം വോട്ട് മറിച്ചു കൊടുക്കുമെന്ന് സംശയിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തൽ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69 സീറ്റിൽ സി.പി.എം - ബി.ജെ.പി ധാരണ ഉണ്ടായതിനാലാണ് നാലു ശതമാനം വോട്ട് ബി.ജെ.പിക്ക് കുറഞ്ഞതും സി.പി.എമ്മിന് തുടർ ഭരണം ലഭിച്ചതും. ന്യായ് യാത്ര സമാപന യോഗത്തിൽ സീതാറം യെച്ചൂരിയും, ഡി.രാജയും വിട്ടുനിന്നത് പിണറായി വിജയൻ സമ്മർദ്ദം ചെലുത്തിയതിനാലാണ്. രാജ്യസഭാ കാലാവധി അവസാനിക്കും മുൻപ് കെ.സി.വേണുഗോപാൽ മത്സരിക്കുന്നത് ആലപ്പുഴ സി.പി.എമ്മിൽ നിന്ന് തിരിച്ചു പിടിക്കാനാണ്. ആദ്യം മോദിയെ താഴെ ഇറക്കുക, രാജ്യസഭാ സീറ്റ് പിന്നീടെന്നതാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |