ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ണാണ് തൃശൂരെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കേരളകൗമുദിയുമായി പങ്കുവയ്ക്കുകയായിരുന്നു.
'തൃശൂരുകാർ എക്കാലത്തും മതനിരപേക്ഷത ചേർത്തുപിടിക്കുന്നവരാണ്. ക്രൈസ്തവരും മുസ്‌ളീങ്ങളും ഹിന്ദുക്കളുമെല്ലാം ചേർന്ന സാമുദായിക ഐക്യം ഇവിടെയുണ്ട്. ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ണാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഇത് മനസിലാകും.
തൃശൂരിലെ സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ ജനങ്ങൾക്കിടയിലുള്ള നേതാവാണ്. സാധാരണക്കാരുമായി ഇടപഴകി വളർന്നയാളാണ്. ജനപ്രിയനും അനുഭവസമ്പന്നനുമാണ്. വ്യക്തിപരമായി പറയാറില്ലെങ്കിലും എൻ ഡി എ സ്ഥാനാർത്ഥിയെപ്പറ്റി പറയാതിരിക്കാനാവില്ല. ജന്മിത്വത്തിന്റെ അവശിഷ്ടങ്ങൾ പേറുകയും ജനങ്ങളെല്ലാം പ്രജകളാണെന്ന് ധരിക്കുകയും ഫ്യൂഡൽ ഉച്ചനീചത്വങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നയാളെ ജനം സ്വീകരിക്കുമോ?
യു ഡി എഫ് സ്ഥാനാർത്ഥി ജയിക്കാനായി വന്നയാളാണെന്ന് സ്വയം പ്രചരിപ്പിക്കുകയാണ്. മുൻപ് നിയോഗിക്കപ്പെട്ട സ്ഥാനാർത്ഥി സ്വന്തം പേര് മായ്ച്ചുകളഞ്ഞാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നെയുണ്ടായ നാടകങ്ങൾ കണ്ടതാണല്ലോ?. സ്ഥാനാർത്ഥിയുടെ സഹോദരി ബി.ജെ.പിയിലേക്ക് പോയതിനെക്കുറിച്ചും കൂടുതൽ പറയുന്നില്ല.
ഇന്ത്യ ജനാധിപത്യ രാജ്യമാകണോ അതോ മതാധിപത്യരാജ്യമായി അപചയപ്പെട്ടുപോകണോ എന്ന് നിർണ്ണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേയാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർവചിക്കുന്ന രാജ്യമായി ഇന്ത്യ അധ:പതിക്കുമ്പോൾ നിർണ്ണായകമാകുന്നത് ഇടതുപക്ഷ നിലപാടാണ്.
ജനാധിപത്യത്തിന് പരിക്കേൽക്കുമ്പോൾ ഇടതുബ്‌ളോക്കാണ് എക്കാലത്തും പ്രതിരോധിച്ചത്. ബി.ജെ.പി - ആർ.എസ്.എസ് വർഗീയ ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാരെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷമാണ്. അത് ജനങ്ങൾക്കറിയാം'- ഡോ. ആർ.ബിന്ദു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |