അഗർത്തല : ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോൾ ത്രിപുരയിൽ ബി.ജെ.പിയെ സംയുക്തമായി നേരിടാൻ ഒരുങ്ങുന്നു. ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംയുക്തമായി പ്രചാരണം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു. ധാരണ പ്രകാരം ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ ഓരോ സീറ്റിൽ വീതം സി.പി.എമ്മും കോൺഗ്രസും മത്സരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊളിറ്റ് ബ്യൂുറോ അംഗങ്ങളായ പ്രകാശ് കാരാട്ടിന്റെയും മണിക് സർക്കാരിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയോഗത്തിന്റേതാണ് തീരുമാനം. വെസ്റ്റ് ത്രിപുര മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയെ നിറുത്തേണ്ടതില്ലെന്നും പകരം കോൺഗ്രസ് സ്ഥാനാർത്ഥി ആശിഷ് കുമാർ സാഹയ്ക്ക് പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.
പട്ടികവർഗ സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റിൽ മുതിർന്ന സി,പി.എം നേതാവും മുൻ എം.എൽ,എയുമായ രാജേന്ദ്ര റിയാങ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയാകും. ഇവിടെ സ്ഥാനാർത്ഥിയെ നിറുത്തില്ലെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ആശിഷ് കുമാർ സാഹെയും വ്യക്തമാക്കി, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗർ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാത്ഥിയെ നിറുത്തില്ല.
ഏപ്രിൽ 19നും 26നും രണ്ട് ഘട്ടങ്ങളിലായാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |