പട്ടാമ്പി: കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഭാരതപ്പുഴയിലും തൂതപ്പുഴയിലും മണലെടുപ്പ് രൂക്ഷമായ സമയത്ത് ദിവസേന ഒട്ടേറെ വാഹനങ്ങളാണ് പട്ടാമ്പി താലൂക്കിലെ റവന്യൂ വകുപ്പും വിവിധ സ്റ്റേഷനുകളിലെ പൊലീസും പിടിച്ചെടുത്തത്. പലതിനും കൃത്യമായ രേഖയോ നമ്പർപ്ലേറ്റോ ഇല്ല. ഇവയൊക്കെ ഉടമകൾ തിരിച്ചെടുക്കാതിരുന്നതോടെ പലയിടത്തും കെട്ടിക്കിടക്കാൻ തുടങ്ങി. പട്ടാമ്പി പൊലീസ് സ്റ്റേഷൻ വളപ്പിലും വാഹനങ്ങൾ കുന്നുകൂടി. സ്റ്റേഷൻവികസനം വന്നപ്പോൾ അവയിൽ പലതും പട്ടാമ്പി കിഴായൂർ നമ്പ്രം റോഡിലെ നിളയോരത്തേക്ക് മാറ്റി. മറ്റുള്ളവ നഗരസഭ കണ്ടെത്തിയ യാഡിലേക്കും.
റവന്യൂ വകുപ്പ് പിടിച്ചെടുത്തവ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനകത്തും പുറത്തും. കൃത്യമായ ഇടവേളകളിൽ ലേലനടപടികൾ ഇല്ലാതായതോടെ വാഹനങ്ങൾ തുരുമ്പെടുത്തു തുടങ്ങി. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ കരയിലേക്ക് വെള്ളം കയറിയപ്പോൾ നമ്പ്രം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം മണ്ണിടിഞ്ഞ് പുഴയിലേക്ക് മറിഞ്ഞു. ഇവയൊക്കെ ഇപ്പോഴും പുഴയിൽ കിടപ്പാണ്. ലേലം നടത്തിയാൽ ലക്ഷങ്ങൾ സർക്കാരിന് വരുമാനം ലഭിക്കേണ്ട വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. രണ്ടുവർഷംമുമ്പ് തീപ്പിടിത്തത്തിൽ പത്തോളം വാഹനങ്ങൾ കത്തിനശിച്ചിരുന്നു. പട്ടാമ്പിതാലൂക്ക് വികസനസമിതിയിലും ഇക്കാര്യം ചർച്ചയായിരുന്നു. വാഹനങ്ങൾ ഉടൻ ലേലംചെയ്ത് നീക്കാമെന്ന് അന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
വാഹനങ്ങളിലെ അവശിഷ്ടമെല്ലാം ചെന്നുചേരുന്നത് കുടിവെള്ള സ്രോതസ്സിലേക്കാണ്. വെള്ളിയാങ്കല്ല് റെഗുലേറ്ററുള്ളതിനാൽ പട്ടാമ്പി പഴയകടവുവരെ വെള്ളം നിറഞ്ഞാണ് കിടക്കുന്നത്. വാഹനങ്ങളിലെ ഓയിലടക്കമുള്ളവ ചെന്നുചേരുന്നതും പുഴയിലെ വെള്ളത്തിലേക്കാണ്. ജീപ്പ്, ഓട്ടോറിക്ഷ, വാൻ, ലോറി തുടങ്ങിയവയുൾപ്പെടെ വാഹനങ്ങൾ പുഴയിൽ മറിഞ്ഞു കിടപ്പുണ്ട്. കാടുമൂടിയതിനാൽ പല വാഹനങ്ങളും പുറത്തേക്ക് കാണാനാവാത്ത സ്ഥിതിയാണ്. നിളയോരത്തെ യാഡിലും വാഹനങ്ങൾ തുരുമ്പെടുക്കുന്നുണ്ട്. അതിനും പുറമെയാണ് താലൂക്ക് ഓഫീസിന് ചുറ്റുമുള്ള വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത്. പല വാഹനങ്ങളിലും ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങളുടെ നോട്ടീസ് ബോർഡുകളാണ് ഇപ്പോൾ. ലേലം ചെയ്താൽ ലക്ഷങ്ങൾ സർക്കാരിന് വരുമാനം ലഭിക്കേണ്ട വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |