കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പി.ജി വിദ്യാർത്ഥിനി ഡോ.എ.ജി.ഷഹന ആത്മഹത്യചെയ്ത കേസിലെ പ്രതിയും സഹപാഠിയുമായ ഡോ.ഇ.എ. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് തടഞ്ഞു. റുവൈസിനെതിരായ അച്ചടക്ക നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി സിംഗിൾ ബെഞ്ചിന് റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ബെഞ്ച് കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിച്ചു.
പ്രിൻസിപ്പൽ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഉത്തരവ്.
പഠനം തുടരാൻ അനുവദിക്കണമെന്ന റൂവൈസിന്റെ ഹർജിയിൽ തുടർനടപടി സിംഗിൾ ബെഞ്ച് പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. മെറിറ്റിൽ പി.ജി പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തിയാണ് പുന:പ്രവേശനത്തിന് കഴിഞ്ഞദിവസം സിംഗിൾബെഞ്ച് ഉത്തരവിട്ടത്. തുടർന്നാണ് കോളേജ് പ്രിൻസിപ്പൽ അപ്പീൽ നൽകിയത്. റുവൈസും കുടുംബവും വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് കഴിഞ്ഞ ഡിസംബർ നാലിനാണ് ഷഹന ജീവനൊടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |