തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബഡ്‌ജറ്റ് അവതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തി. 25ന് സെനറ്റ് യോഗം വിളിച്ച് സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കാനിരുന്നതാണ്. ബഡ്ജറ്റിൽ പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ഉണ്ടാവുമെന്നതിനാലാണ് അവതരണം തടഞ്ഞത്. ബഡ്ജറ്റ് പ്രഖ്യാപനത്തിന് ഗുണഭോക്താക്കളുണ്ടാവുമെന്നതിനാൽ അത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് വിലയിരുത്തിയാണ് കമ്മിഷന്റെ നടപടി.
ബഡ്ജറ്റിന് പകരം മൂന്നു മാസത്തെ വരവു ചെലവ് കണക്കുകൾ ഉൾപ്പെടുത്തി വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ച് പാസാക്കാൻ കമ്മിഷൻ അനുമതി നൽകി. പെരുമാറ്റച്ചട്ടം അവസാനിച്ചാൽ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കാം. ബഡ്ജറ്റ് അവതരണത്തിന് കേരള സർവകലാശാല അനുമതി തേടിയപ്പോഴാണ് കമ്മിഷൻ തടഞ്ഞത്. 25ന് സെനറ്റ് ചേരാൻ കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള അജൻഡകൾ പാടില്ല. വാർഷിക അക്കൗണ്ട്സ്, റിപ്പോർട്ടുകൾ പാസാക്കി യോഗം പിരിയണമെന്നാണ് നിബന്ധന. ഇതേത്തുടർന്ന് സെനറ്റിൽ അജൻഡയായി നിശ്ചയിച്ചിരുന്ന യു.ജി.സി ചട്ടഭേദഗതിയടക്കം വിഷയങ്ങൾ മാറ്റിവച്ചു. അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും റിഫ്രഷർ കോഴ്സുകൾ ഒഴിവാക്കുന്നതടക്കമുള്ള ഭേദഗതികൾ അജൻഡയിൽ നിന്നൊഴിവാക്കി. ഗവേഷണ ബിരുദം നൽകാൻ യു.ജി.സി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതും അജൻഡയിലുണ്ടായിരുന്നു. വിരമിക്കുന്നതിന് മൂന്നു വർഷം മുൻപ് ഗവേഷണ ബിരുദം നേടണമെന്നും വിരമിച്ചവരെ ഗൈഡുമാരാക്കരുതെന്നും അടക്കമുള്ള ഭേദഗതികളും അംഗീകരിക്കുന്നത് അജൻഡയിൽ നിന്നൊഴിവാക്കി.
മരണാനന്തര
ബഹുമതിക്കും വിലക്ക്
മാനേജ്മെന്റ് സ്റ്റഡീസിലെ ഗവേഷക എസ്.ലക്ഷ്‌മിക്കുട്ടിക്ക് മരണാനന്തര ബഹുമതിയായി ഗവേഷണ ബിരുദം നൽകുന്നതിനും വിലക്കുണ്ട്. ലൊയോള കോളേജിലെ റിസർച്ച് സ്കോളറായിരുന്ന ലക്ഷ്മിക്കുട്ടി 2021ൽ കൊവിഡ് ബാധിച്ചാണ് മരണപ്പെട്ടത്.
അവർ സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ മൂല്യനിർണയം പൂർത്തിയാക്കിയിരുന്നു. എന്നാൽ ഓപ്പൺ ഡിഫൻസ് നടത്തും മുൻപേ മരിച്ചു.
തിരഞ്ഞെടുപ്പിനും
അനുമതിയില്ല
സർവകലാശാല ഡിപ്പാർട്ട്‌മെന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനും കമ്മിഷൻ അനുമതിയില്ല. 21നായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ചീഫ് ഇലക്ടറൽ ഓഫീസറുടെ അനുമതി ലഭിക്കാത്തതിനാൽ തുടർ നടപടികൾ പിന്നീട് അറിയിക്കുമെന്ന് വാഴ്സിറ്റി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |