ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് 50 പവനും നാലര ലക്ഷം രൂപയും കവർന്ന പ്രതികളെ പൊലീസ് പിടികൂടി. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ (27), സാൻവർ ലാൽ (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ താണ്ടോടി എന്ന തസ്കര ഗ്രാമത്തിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. രാജസ്ഥാൻ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും. എസ്.ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്.ഐ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ആറിനാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിക്കു സമീപം ദന്തഡോക്ടറായ അരുൺ ശ്രീനിവാസന്റെ വീട്ടിൽ മോഷണം നടന്നത്. ഡോക്ടറും കുടുംബവും ബന്ധുവിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിനു പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് അതിവിദഗ്ദ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഉത്സവപ്പറമ്പുകളിലും റോഡു വക്കുകളിലും കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും വിൽക്കാനെന്ന വ്യാജേനയാണ് ഇവരെത്തുന്നത്. സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരം സംഘങ്ങൾ റോഡരികിൽ ടെൻഡ് കെട്ടിയാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകൾ നോക്കി മനസിലാക്കി കവർച്ചയ്ക്ക് തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |