ന്യൂഡൽഹി: മദ്യനയക്കേസിൽ അറസറ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. അരവിന്ദ് കേജ്‌രിവാളിന് കോൺഗ്രസ് പാർട്ടിയുടെ എല്ലാ പിന്തുണയും രാഹുൽ വാഗ്ദ്ധാനം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പത്ത് മണിയോടെ രാഹുൽ കേജ്‌രിവാളിന്റെ കുടുംബത്തെ സന്ദർശിച്ച് നിയമപിന്തുണ നൽകുന്ന കാര്യത്തെ കുറിച്ചും ചർച്ച ചെയ്യും.
കഴിഞ്ഞ ദിവസമാണ് ദേശീയ ശ്രദ്ധ നേടിയ മദ്യനയക്കേസിൽ അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇഡി നടപടി. ഔദ്യാഗിക വസതിയിലെത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റുചെയ്തത്. ഇഡി ആസ്ഥാനത്ത് കൊണ്ടുപോയ കേജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഇഡി സംഘം കേജ്‌രിവാളിന്റെ വസതിയിലെത്തിയത്. ഇവർക്ക് സംരക്ഷണത്തിന് ഡൽഹി പൊലീസ്, അർദ്ധസൈനിക, ദ്രുതകർമ്മസേനാ വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. കേജ്‌രിവാളിന്റെ മൊബൈൽ ഫോൺ, ടാബ്, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും നേതാക്കളുടെയും ഫോണുകളും പിടിച്ചെടുത്ത ശേഷമായിരുന്നു ചോദ്യം ചെയ്യൽ.
മദ്യനയക്കേസിൽ അറസ്റ്റിലാകുന്ന 32ാമത്തെ പ്രതിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നാലാമത്തെ രാഷ്ട്രീയപ്രമുഖനും. 100 കോടിയുടെ ഇടപാടിൽ കേജ്‌രിവാളിന് പങ്കുണ്ടെന്ന നിലപാടിലാണ് ഇഡി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ്, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നേതാവുമായ കെ കവിത എന്നിവരാണ് അറസ്റ്റിലായ മറ്റു രാഷ്ട്രീയപ്രമുഖർ. മദ്യവ്യവസായികളും, ഇടനിലക്കാരും അടക്കം 31 പേർക്കെതിരെ ആറ് കുറ്റപത്രം സമർപ്പിച്ചു. മദ്യനയത്തിലെ ക്രമക്കേട് കാരണം 2873 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് ഏജൻസികൾ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |