കോട്ടയം: പൊള്ളുന്ന വേനൽച്ചൂടിൽ സ്ഥാനാർത്ഥികൾക്കൊപ്പം പോകാൻ അണികൾ മടിയ്ക്കുന്നത് പാർട്ടികളെ വലയ്ക്കുന്നു. പകരം സോഷ്യൽ മീഡിയയിൽ പ്രചാരണം കടുപ്പിച്ചോളാമെന്നാണ് നിലപാട്. 39.5 ഡിഗ്രിയായിരുന്നു ഇന്നലെ ജില്ലയിലെ താപനില.
ചൂടത്ത് സ്ഥാനാർത്ഥികൾക്ക് ഒപ്പം പോയാൽ പണികിട്ടുമെന്നാണ് അണികളുടെ അടക്കം പറച്ചിൽ. സ്ഥാനാർത്ഥി തളരാതിരിക്കാൻ വേണ്ടത് സമയാസമയം കിട്ടും. പക്ഷേ, അണികളുടെ അവസ്ഥ അതല്ല. അതുകൊണ്ട് പുറത്തുള്ളതിനേക്കാൾ കൂടുതൽ സമയം സമൂഹമാദ്ധ്യമങ്ങളിലാണ്. വെയിലും കൊള്ളേണ്ട, കാര്യവും നടക്കും.
സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാകും മുൻപേ തുടങ്ങിയതാണ് അണികളുടെ സോഷ്യൽ മീഡിയ യുദ്ധം. തോമസ് ചാഴികാടന് വേണ്ടി ആദ്യം പ്രചരണം തുടങ്ങിയത് സോഷ്യൽ മീഡിയയിൽ ആയിരുന്നു. പിന്നാലെ ഫ്രാൻസിസ് ജോർജിനും തുഷാറിനും വേണ്ടിയും സോഷ്യൽ മീഡിയയിൽ അണികൾ കട്ടയ്ക്ക് വോട്ടുപിടിത്തമാണ്.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും വാഴ്ത്തിയും ഇടതുപക്ഷാനുഭാവികൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ വിരുദ്ധതയാണ് യു.ഡി.എഫ് സൈബർ സംഘത്തിന്റെ ആയുധം.
മോദിയുടെ വികസന നേട്ടങ്ങൾ ഉയർത്തി ബി.ജെ.പിയും ബി.ഡി.ജെ.എസും വാളുകൾ നിറയ്ക്കുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലെ പോരാളികൾ ഭൂരിഭാഗവും യുവജന,വിദ്യാർത്ഥി സംഘടനാ നേതാക്കളാണ്.
അതിരുവിട്ടാൽ പണികിട്ടും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പ്രത്യേക സൈബർ പെട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. അപകീർത്തിപരമോ, തെറ്റിദ്ധാരണ ജനകമോ, വിദ്വേഷ ജനകമോ, വ്യക്തിഹത്യ വരുത്തുന്നതോ ആയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ 9497942705 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് വിവരം അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |