ഹൊയ്സാല ശില്പകലയുടെ വിസ്മയ നർത്തനം കാണാൻ കർണാടകത്തിലെ മൂന്നു ക്ഷേത്രങ്ങളിലേക്കു പോകണം. ചെന്നകേശവ, ഹൊയ്സാലേശ്വര, സോമനാഥപുര ക്ഷേത്രങ്ങളിലെ ശില്പസാമ്രാജ്യത്തിലേക്ക്...
കാവേരി നദീതീരത്ത്, വഴിത്താരകളിൽ പ്രകൃതിതന്നെ ഒരുക്കിയ മണൽപരപ്പുകൾ പരവതാനി വിരിച്ച മനോഹര ഭൂമികയായി തലക്കാട്. കിലോമീറ്ററുകളോളം വിസ്തൃതിയുള്ള മണൽപരപ്പുകൾ തന്നെയാണ് ഈ പ്രദേശത്തെ കൂടുതൽ സുന്ദരമാക്കുന്നത്. ബേലൂർ ക്ഷേത്ര ചരിത്രം പറയുന്നത് തലക്കാട്ടെ മണൽക്കാടുകളിൽ നിന്നു തന്നെ വേണം!
എ.ഡി 1116-ാമാണ്ടിലെ ഒരു ദിനം, കാവേരി തീരങ്ങൾ അശാന്തമായിരിക്കുന്നു. കാവേരിയുടെ ഒഴുക്ക് പതിഞ്ഞ താളത്തിലായിരിക്കുന്നു. ആ പ്രവാഹത്തിൽ മനുഷ്യരക്തം കലർന്നിരിക്കുന്നു! ചരിത്രത്തിന്റെ താളുകളിൽ ഇടംനേടിയ ഒരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു തലക്കാട്ടെ കാവേരീ തീരം. ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവർദ്ധന നയിച്ച ഹൊയ്സാല സൈന്യത്തിന്റെ സിംഹവീര്യത്തിനു മുന്നിൽ ചോളന്മാരുടെ പട തോറ്റുവീണു. ചോളന്മാരെ കീഴടക്കിയ ഹൊയ്സാലന്മാർ ഈ യുദ്ധത്തിലൂടെ ദക്ഷിണേന്ത്യയുടെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാക്കുകയായിരുന്നു.
വിജയമുദ്രയായി
ചെന്നകേശവ
ആ ചരിത്രജയം എക്കാലത്തേക്കും ഓർമ്മിക്കപ്പെടുന്നതിനായി ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവർദ്ധന രാജഗുരുവിന്റെ ഉപദേശപ്രകാരം ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ തീരുമാനിച്ചു. എ.ഡി 1117-ാമാണ്ടിൽ യാഗച്ചി നദിയുടെ തീരത്ത് വേലാപുര എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ ബേലൂരിലാണ് ആ മനോഹര ക്ഷേത്രം പണികഴിപ്പിച്ചത്. 103 വർഷം കൊണ്ട് മൂന്നു തലമുറകളിലായാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായത്! ശില്പവിദ്യയുടെ ചാരുതയും കൊത്തുപണികളുടെ മാസ്മരികതയും കൊണ്ട് ലോകത്തിന് ഒരു വാസ്തുവിസ്മയം സമ്മാനിക്കുകയായിരുന്നു ഹൊയ്സാല ശില്പികൾ.
മഹാവിഷ്ണുവിനെ പ്രധാന ആരാധമൂർത്തിയായി പ്രതിഷ്ഠിച്ച ഈ ക്ഷേത്രം ചെന്നകേശവ ക്ഷേത്രമെന്ന് അറിയപ്പെടുന്നു. 'ചെന്ന" എന്ന കന്നഡ പദത്തിന് 'സുന്ദരൻ" എന്നാണ് അർത്ഥം. സുന്ദരനായ വിഷ്ണുവിനെയാണ് ഈ ക്ഷേത്രത്തിന്റെ പേര് പ്രതിനിധാനം ചെയ്യുന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലാണ് ചെന്നകേശവ ക്ഷേത്രം. ഹാസനിൽ നിന്ന് 39 കി.മീ ദൂരം സഞ്ചരിച്ചാൽ ബേലൂരിലെത്താം. ബംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും ബേലൂരിലേക്ക് നേരിട്ടുള്ള ബസുകളുണ്ട്. ബേലൂർ ബസ് സ്റ്റാൻഡിൽ നിന്ന് 500 മീറ്റർ അകലമേയുള്ളൂ ചെന്നകേശവ ക്ഷേത്രത്തിന്റെ വിസ്മയക്കാഴ്ചകളിലേക്ക്.
ബേലൂരിന്റെ പ്രധാന തെരുവിലൂടെ നടന്നുനീങ്ങുമ്പോൾത്തന്നെ കാണാം, ചന്ദനവർണ ശോഭയോടെ, പ്രൗഢിയോടെ നിലകൊള്ളുന്ന ക്ഷേത്രഗോപുരം. നക്ഷത്രാകൃതിയാണ് ക്ഷേത്രത്തിന്. വിശാലമായ ക്ഷേത്രമുറ്റം. അതിനു മദ്ധ്യേ 42 അടി ഉയരവും 15 ടൺ ഭാരവുമുള്ള, ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ധ്വജസ്തംഭം. ഈ സ്തതംഭത്തിന്റെ മൂന്നു ഭാഗം മാത്രമേ തറയിൽ ഉറപ്പിച്ചിട്ടുള്ളൂ. ഇതിനെ ഗ്രാവിറ്റി പില്ലർ എന്നു വിളിക്കുന്നു. സ്തംഭത്തിൽ, ശക്തിയെ പ്രതിപാദിക്കുന്നതിനായി ആനകളുടെയും, ധൈര്യത്തെ കുറിക്കുന്നതിനായി സിംഹത്തിന്റെയും, വേഗതയുടെ പര്യായമായി കുതിരകളെയും കൊത്തിയിരിക്കുന്നു.
നക്ഷത്രാകൃതിയിൽ മനോഹരമായി പണികഴിപ്പിച്ച ക്ഷേത്രത്തിന് 64 മൂലകളും 48 തൂണുകളും നാല് പ്രവേശന വഴികളുമാണുള്ളത്. പ്രധാന പ്രവേശന കവാടത്തിൽ ഹൊയ്സാല രാജവംശത്തിലെ ആദ്യ രാജാവായ സാല, ഒരു സിംഹത്തെ കീഴ്പ്പെടുത്തുന്ന ശില്പമുണ്ട്. ഇത് ഹൊയ്സാല രാജവംശത്തിന്റെ രാജമുദ്രയായി കരുതപ്പെടുന്നു. അകത്തളങ്ങളിൽ കടഞ്ഞെടുത്തിരിക്കുന്ന തൂണുകളുടെയും, മേൽക്കൂരകളിൽ കൊത്തിയിരിക്കുന്ന ശില്പങ്ങളുടെയും ചാരുത അവർണ്ണനീയം. വലിയ ഇടനാഴികളോ അകത്തളങ്ങളോ ഇല്ലാത്ത ക്ഷേത്രത്തിന്റെ പുറംചുവരുകളിൽ ഹൊയ്സാല ശില്പികളുടെ കരവിരുതിൽ പിറവിയെടുത്ത എണ്ണമറ്റ ചെറുശില്പങ്ങൾ. വളരെ മൃദുവും, എളുപ്പത്തിൽ കൊത്തിയെടുക്കാവുന്നതും, പിന്നീട് കാഠിന്യമുള്ളതുമായി മാറുന്ന പ്രത്യേകതരം സോപ്പ് കല്ലുകളിലാണ് ശില്പങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അയൽപ്രദേശമായ തുംകൂറിൽ നിന്നാണ് ഈ കല്ലുകൾ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.
യുദ്ധത്തിൽ മരണമടഞ്ഞാൽ, തന്നെ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയാകുമല്ലോ എന്നു കരുതി രാജാവായ വിഷ്ണുവർദ്ധന വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ കൊട്ടാരം നർത്തികയായ ശാന്തള ദേവിയുടെ സൗന്ദര്യത്തിലും ചടുല നൃത്തത്തിലും ആകൃഷ്ടനായ രാജാവ് ആ നർത്തകിയെ മാനസപത്നിയായി സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രധാന ശില്പങ്ങളിലൊന്ന് ശാന്തള ദേവിയുടേതാണ്. ബേലൂർ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്കു താഴെയായാണ് കണ്ണാടിയുമായി നിൽക്കുന്ന ഈ സുന്ദരീരൂപം. കൈയിൽ തത്തയുമേന്തി നിൽക്കുന്ന മറ്റൊരു സ്ത്രീരൂപമുണ്ട്. ഇതുപോലെ പാടുകയും നൃത്തംവയ്ക്കുകയും ചെയ്യുന്ന അനേകം സ്ത്രീരൂപങ്ങൾ ക്ഷേത്രച്ചുവരുകളെ അലങ്കരിക്കുന്നു. രാമയാണ, മഹാഭാരത കഥകളെയും കഥാപാത്രങ്ങളെയും ജീവൻ തുടിക്കുന്ന രീതിയിൽ ഹൊയ്സാല ശില്പികൾ അതിമനോഹരമായി കൊത്തിയെടുത്തിരിക്കുന്നു. മാദക ശില്പങ്ങളുംപക്ഷിമൃഗ രൂപങ്ങളും അക്കാലത്തെ ജനങ്ങളുടെ ജീവിതക്കാഴ്ചകളുമെല്ലാമുണ്ട് കൂട്ടത്തിൽ.
ഹൊയ്സാലേശ്വര
ശിവ ക്ഷേത്രം
ഹൊയ്സാല ശില്പകലാ ചാരുതയ്ക്ക് മാറ്റു കൂട്ടുന്ന മറ്റൊരു ക്ഷേത്രമാണ് ഹലേബിഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം. ഹസ്സനിൽ നിന്ന് 30 കിലോമീറ്ററും ബേലൂരിൽ നിന്ന് 16 കി.മീ ദൂരവുമുണ്ട് ഇവിടേക്ക്. പന്ത്രണ്ടാം നൂറ്റാണ്ടിൽ വിഷ്ണുവർദ്ധനയുടെ കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. പരമശിവൻ പ്രധാന മൂർത്തിയായ ഈ ക്ഷേത്രം മനുഷ്യ നിർമ്മിതമായ ഒരു തടാകത്തിന്റെ കരയിലാണ് നിർമ്മിച്ചിരിക്കുന്നത്. മഹാഭാരതത്തിലെയും ഭാഗവതത്തിലെയും കഥാസന്ദർങ്ങളും കഥാപാത്രങ്ങളും ക്ഷേത്രത്തിന്റെ പുറംച്ചുമരുകളിൽ കൊത്തിവച്ചിരിക്കുന്നു. ബേലൂർ ക്ഷേത്രത്തിലെ ശില്പങ്ങളേക്കാൾ വലിപ്പമേറിയവയാണ് ഹൊയ്സാലേശ്വര ക്ഷേത്ര ശില്പങ്ങൾ. ക്ഷേത്രത്തിനു പുറത്തായി രണ്ട് വലിയ നന്തി വിഗ്രഹങ്ങളുണ്ട്. മണ്ഡപങ്ങളുമുണ്ട്. ഈ ക്ഷേത്രത്തിൽ നിത്യപൂജകളും ആരാധനകളും നടത്തിവരുന്നു. ശത്രു സൈന്യത്തിന്റെ ആക്രമണത്തിൽ പല ശില്പങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മിക്കവയും കാലത്തെ അതിജീവിച്ച് ചേതോഹര ശില്പങ്ങളായി വിളങ്ങുന്നു.
കാവേരീതീരത്തെ
സോമനാഥപുര
കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ഹൊയ്സാല ക്ഷേത്രമാണ് സോമനാപുര ക്ഷേത്രം. കേശവ ക്ഷേത്രമെന്ന പേരിലും അറിയപ്പെടുന്നു. മൈസൂരിൽ നിന്ന് 35 കി.മീ ദൂരം സഞ്ചരിച്ചാൽ സോമനാഥപുരയിലെത്താം. മൈസൂർ ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ടി. നരസി പുരയിലേക്ക് ബസുണ്ട് (25 കി.മീ ദൂരം). അവിടെനിന്ന് 10 കി.മീ ദുരം മറ്റൊരു ബസിൽ വേണം സോമനാഥപുരയിലെത്താൻ. രവിലെ 8.30ന് ക്ഷേത്രം തുറക്കും. പ്രവേശനത്തിന് ടിക്കറ്റുണ്ട്.
ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് മനോഹരമായ ഒരു ഉദ്യാനമുണ്ട്. പ്രവേശ കവാടത്തിനു മുൻപായി ധ്വജ സ്തംഭം സ്ഥാപിച്ചിരിക്കുന്നു. ക്ഷേത്ര പ്രവേശകവാടത്തിലൂടെ അകത്തേക്കു കടക്കുമ്പോൾ വളരെ ചെറുതും അതി മനോഹരമായ ഒരു ക്ഷേത്രം മുന്നിൽ പ്രത്യക്ഷപ്പെടുന്നു. എ.ഡി. 1258-ാമാണ്ടിൽ ഹൊയ്സാല രാജാവായിരുന്ന നരസിംഹൻ മൂന്നാമന്റെ ജനറൽ ആയിരുന്ന സോമനാഥ ദണ്ഡനായകെയാണ് ഈ ക്ഷേത്രം സമർപ്പിച്ചത്. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തിയെങ്കിലും, ചില ആക്രമണങ്ങളിൽ പ്രധാന വിഗ്രഹം നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ നിത്യപൂജകളോ ആരാധനകളോ ഇല്ല. ക്ഷേത്രത്തിനകത്ത് ഗൈഡിന്റെ സേവനം ലഭ്യമാണ്.
ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ത്രിമാന ആകൃതിയിലാണ്. പുറംചുവരുകളിൽ വളരെ സങ്കീർണ്ണവും അതിസൂക്ഷമവും മനോഹരവുമായ പതിനായിരത്തിലധികം ശില്പങ്ങൾ കൊത്തിയിരിക്കുന്നു. രാമയാണം, മഹാഭാരതം, ഭാഗവതം തുടങ്ങിയവയിലെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമാണ് ഹൊയ്സാല വാസ്തുശില്പകലയിൽ ഏറെയും. യുദ്ധത്തിന് ഉപയോഗിച്ചിരുന്ന മൃഗങ്ങളായ ആനകൾ, കുതിരകൾ തുടങ്ങിയവയും ഈ ശില്പഗണങ്ങളിൽപ്പെടുന്നു. സോമനാഥാപുരയിലെ ശില്പങ്ങൾ മനുഷ്യരുടെ കടന്നാക്രമണങ്ങളെയും പ്രകൃതിയുടെ വെല്ലുവിളികളെയും, കാലത്തിന്റെ എതിർപ്പുകളെയും അതിജീവിച്ച് അനശ്വര ശില്പങ്ങളായി നിലകൊള്ളുന്നു. ഈ മൂന്ന് ക്ഷേത്രങ്ങളും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് 182 കി.മീറ്റർ. മൈസൂരുവിൽ നിന്ന് ഹാസനിലേക്ക് 112 കി.മീ. ഹാസനിൽ നിന്ന് ബേലൂരിലേക്ക് 39 കി. മീറ്റർ.
ഹൊയ്സാല
സിംഹവീര്യം
പത്താം നൂറ്റാണ്ടു മുതൽ പതിന്നാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടമാണ് ഹൊയ്സാല സാമ്രാജ്യത്തിന്റെ ഭരണകാലം. കർണാടകയിലെ ബേലൂർ ആയിരുന്നു ആദ്യകാല ഭരണകേന്ദ്രം. പിന്നീട് തലസ്ഥാനം ഹലേബീഡുവിലേക്ക് മാറ്റി. കർണാടകയുടെ ഭൂരിഭാഗം പ്രദേശവും ഹൊയ്സാല സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. സാമ്രാജ്യ സ്ഥാപകനായ 'സാല" ഒരു സിംഹത്തെ കീഴ്പ്പെടുത്തി തന്റെ ധീരത വെളിപ്പെടുത്തി. ഹൊയ്സാല എന്ന കന്നഡ വാക്കിന്റെ അർത്ഥം 'കീഴ്പ്പെടുത്തുന്നവൻ" എന്നാണ്. ഈ ധീരപ്രവൃത്തിയിലൂടെയാണ് രാജവംശത്തിന് ഹൊയ്സാല എന്ന പേരു കിട്ടിയത്.
തന്റെ മൂത്ത സഹോദരൻ വീര ബല്ലാലയുടെ മരണത്തെത്തുടർന്ന് രാജഭരണം ഏറ്റെടുത്ത വിഷ്ണുവർദ്ധന ആണ് ഹൊയ്സാല രാജവംശത്തിലെ പ്രബല രാജാവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തിലാണ് ഹൊയ്സാല ശില്പവിദ്യയുടെ പുഷ്കല കാലം. ചോളന്മാർക്കു മേൽ വിഷ്ണുവർദ്ധന നേടിയ ജയമായിരുന്നു ബേലൂർ ചെന്നകേശവ ക്ഷേത്രത്തിന്റെ പിറവിക്കു പിന്നിലുള്ളത്. സങ്കീർണമായ കൊത്തുപണികളിലൂടെ അതിസുന്ദരവും സൂക്ഷ്മവുമായ ശില്പങ്ങൾ കൊത്തിയെടുക്കുന്നതിൽ നിപുണരായിരുന്നു ഹൊയ്സാല ശില്പികൾ. മനോഹര കലാനിർമ്മിതികളിലൂടെ ദക്ഷിണ ഭാരത്തിന്റെ ശില്പകലാ വൈദഗ്ദ്ധ്യം ലോകത്തിനു മുന്നിൽ തുറന്നിടുകയായിരുന്നു ഇവർ.
എകാഗ്രമായ മനസ്സിന്റെയും ശരീരത്തിന്റെയും ഐക്യമാണ് ഈ ചേതോഹര ശില്പങ്ങളുടെ സൃഷ്ടിരഹസ്യം. ഹൊയ്സാല കാലഘട്ടത്തിൽ ഇന്ത്യയിൽ പലയിടങ്ങളിലായി 1500-ലധികം ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. ഇന്ന് ഇവയിൽ നൂറിലേറെ ക്ഷേത്രങ്ങൾ ശേഷിപ്പുകളായി നിലനിൽക്കുന്നു. മിക്കവയും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.
(പ്രവീൺ കുപ്പത്തിലിന്റെ മൊബൈൽ: 97446 94852, 88915 92121)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |