കൊല്ലം: കേബിൾ കുരുങ്ങി അപകടത്തിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്താണ് സംഭവം. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യയ്ക്ക് (43) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
തടി കയറ്റിവന്ന ലോറി തട്ടി ഇലക്‌ട്രിക് കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഇതിനിടെ ഭർത്താവിന്റെ വർക്ക് ഷോപ്പിനുമുന്നിൽ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചുവീണു. കേബിൾ കുരുങ്ങി സ്‌കൂട്ടർ ഉയർന്ന് പൊങ്ങി സന്ധ്യയുടെ ദേഹത്തേയ്ക്ക് വീണു. സംഭവത്തിന് പിന്നാലെ നിർത്താതെ പോയ ലോറിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തി. പിന്നാലെ സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് സന്ധ്യയിപ്പോൾ. അതേസമയം, ആദ്യം ഒരിടത്ത് കേബിൾ പൊട്ടിയിട്ടും ലോറി നിർത്തിയില്ലെന്ന് സന്ധ്യയുടെ ഭർത്താവ് ആരോപിച്ചു. സർക്കാർ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ല. ഭാര്യയുടെ ജീവൻ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതെന്നും ഭർത്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |