തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ മാർഗംകളി മത്സരത്തിൽ അർഹതയുളളവർക്ക് തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്ന് വിധികർത്താക്കളുടെ മൊഴി. മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ തിരുവനന്തപുരം മാർഇവാനിയോസ് കോളേജിന് മൂന്ന് വിധികർത്താക്കളും നൽകിയത് ഏകദേശം ഒരേ മാർക്കാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചു.
മാർഗംകളിയുടെ മത്സരഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിധികർത്താക്കളിൽ ഒരാളായ പി എൻ ഷാജി ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു. തുടർന്ന് മറ്റ് രണ്ട് വിധികർത്താക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് മത്സരഫലത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചത്. മരണപ്പെട്ട ഷാജി കൈക്കൂലി വാങ്ങി മത്സരഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ അദ്ദേഹത്തെ മർദ്ദിച്ചിരുന്നു.
അതേസമയം, കേരള സർവകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണം അടക്കം അന്വേഷിക്കാൻ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി പരിശോധനാ വിഷയങ്ങൾ തീരുമാനിച്ചു. ആരോപണ വിധേയരുടെയും പരാതിക്കാരുടെയും മൊഴി ആദ്യം രേഖപ്പെടുത്തും. പരാതിയുള്ള കോളേജുകളുടെ അധികാരികൾ, അപ്പീൽ കമ്മിറ്റി, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസ് തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. അപ്പീലുകൾ ലഭിച്ച മത്സരങ്ങൾ, എത്ര അപ്പീലുകൾ, അപ്പീലിൽ എന്ത് നടപടിയെടുത്തു, അപ്പീൽ വിധിയുണ്ടായിട്ടും തർക്കത്തിനിടയായെങ്കിൽ അതിന്റെ കാരണങ്ങൾ, എന്തൊക്കെ ഇടപെടലുകളാണ് ഉണ്ടായത് എന്നിവയും പരിശോധിക്കും. വിധികർത്താക്കളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡവും അതിൽ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും.
സിൻഡിക്കേറ്റംഗങ്ങളായ ഗോപിചന്ദ്രൻ, ജി.മുരളീധരൻ, ആർ.രാജേഷ്, ഡോ.ജയൻ, രജിസ്ട്രാർ ഡോ.അനിൽകുമാർ എന്നിവരടങ്ങിയതാണ് സമിതി. യുവജനോത്സവ നടത്തിപ്പിനുള്ള ചട്ടങ്ങളും യൂണിയന്റെ നിയമാവലിയും സംബന്ധിച്ച മാന്വൽ പരിഷ്കരിക്കുന്നതിന് സിൻഡിക്കേറ്റംഗങ്ങളും അദ്ധ്യാപകരും കലാ, സാഹിത്യ പ്രതിഭകളുമടങ്ങിയ മറ്റൊരു സമിതിയെയും സിൻഡിക്കേറ്റ് നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |