ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോലാർ സീറ്റ് മന്ത്രിയുടെ മരുമകന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കർണാടക കോൺഗ്രസിൽ തർക്കം. മന്ത്രിയടക്കം അഞ്ച് എം.എൽ.എമാരും രണ്ട് എം.എൽ.സിമാരും രാജിഭീഷണി മുഴക്കി. മന്ത്രി കെ.എച്ച്. മുനിയപ്പയുടെ മരുമകൻ ചിക്ക പെഡ്ഡണ്ണയ്ക്ക് സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ചാണ് മന്ത്രി എം.സി. സുധാകറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ രാജി ഭീഷണി മുഴക്കിയത്.
പിതാവും മകളും എം.എൽ.എമാരാണെന്നും കുടുംബത്തിലെ മറ്റൊരാൾക്കുകൂടി സ്ഥാനാർത്ഥിത്വം നൽകാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
മറ്റുള്ളവർക്കും അവസരം ലഭിക്കണം. മുഖ്യമന്ത്രിയോട് സംസാരിക്കും.
മുനിയപ്പയുടെ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാൾ സ്ഥാനാർത്ഥിയാവണമെന്ന് മന്ത്രി സുധാകർ പറഞ്ഞു. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സ്‌പീക്കർക്ക് രാജി നൽകുമെന്നാണ് എം.എൽ.എമാരുടെ ഭീഷണി. ഹൈക്കമാൻഡ് തങ്ങളെ കേട്ടെങ്കിലും നടപടിയെടുത്തില്ലെന്നും വിമത എം.എൽ.എമാർ പറയുന്നു. അതേസമയം പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് മന്ത്രി മുനിയപ്പ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |