തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിന് കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ഇന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. കേന്ദ്രഭരണ പ്രദേശളിലടക്കമുള്ള 88 മണ്ഡലങ്ങളിലേക്കുള്ള ഗസറ്റ് വിജ്ഞാപനം ഇന്ന് രാവിലെ പുറപ്പെടുവിക്കും.പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായി ഇത്രയും മണ്ഡലങ്ങളിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും.
ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്നത്. അവസാന തീയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക സമർപ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.
അസാം, ബിഹാർ, ഛത്തീസ്ഗഢ്, ജമ്മു കാശ്മീർ, കർണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയിലെ മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഏപ്രിൽ 26ന് പൊതുഅവധി
തിരുവനന്തപുരം: വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടെയുള്ള അവധിയാണ്. കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യവസായ കേന്ദ്രങ്ങൾക്കും അവധി ബാധകമാക്കുന്നതിന് ലേബർ കമ്മിഷണർമാർ നടപടിയെടുക്കും. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |