ത്രികോണപ്പോരിൽ തിരുവനന്തപുരത്ത് 66.46 ശതമാനം പോളിംഗ്. 2019ൽ ഇത് 73.23 ശതമാനമായിരുന്നു. കഴക്കൂട്ടം, പാറശാല, കോവളം, നെയ്യാറ്റിൻകര തുടങ്ങിയ തീരദേശ അസംബ്ളി മണ്ഡലങ്ങളിൽ മിക്ക ബൂത്തുകളിലും മികച്ച പോളിംഗായിരുന്നു. നഗരത്തിലെ ബൂത്തുകളിലും സാമാന്യം തിരക്കുണ്ടായിരുന്നു. എന്നാൽ ചൂട് കനത്തതോടെ ബൂത്തുകളിൽ തിരക്കു കുറഞ്ഞെങ്കിലും വൈകിട്ട് നാലിന് വീണ്ടും ആളുകളൊഴുകിയെത്തി. ബീമാപള്ളി, അമ്പലത്തറ ബൂത്തുകളിൽ ചെറിയ തർക്കങ്ങളുണ്ടായതൊഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നു. ആകെ വോട്ടർമാർ -14,305,31, വോട്ടിട്ടത് -9,50,739 പർ.
ആറ്റിങ്ങലിൽ ആശങ്ക
ഉച്ചവരെയുള്ള കനത്ത പോളിംഗ് പെട്ടെന്ന് മന്ദഗതിയിലായ ആറ്റിങ്ങലിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 70 ശതമാനം പോളിംഗ്. കഴിഞ്ഞതവണ ഇത് 74.40 ശതമാനമായിരുന്നു. രാവിലെ ആദ്യ മണിക്കൂർ മുതൽ ഉച്ച 1.05 വരെ സംസ്ഥാനത്ത് കൂടുതൽ പോളിംഗ് നടന്നത് ആറ്റിങ്ങലിലായിരുന്നു- 40.1 ശതമാനം. പുലിപ്പാറയിലുണ്ടായ എൻ.ഡി.എ - എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള തർക്കമൊതൊഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്നുമുണ്ട്.
കൊല്ലം കടക്കുമോ
കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളെക്കാൾ കുറഞ്ഞ വോട്ടിംഗാണ് കൊല്ലത്തുണ്ടായത് 67.85 ശതമാനം. കഴിഞ്ഞതവണ ഇത് 74.73 ശതമാനമായിരുന്നു. 6.88 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2014ൽ 72.12 ശതമാനമായിരുന്നു കൊല്ലത്തെ പോളിംഗ്. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ 1326648 വോട്ടർമാരിൽ 900258 പേർ മാത്രമാണ് വോട്ട് ചെയ്തത്. ചവറ- 68.87, പുനലൂർ- 65.32, ചടയമംഗലം- 68.56, കുണ്ടറ- 69.10, കൊല്ലം- 68.53, ഇരവിപുരം- 67.88, ചാത്തന്നൂർ- 66.87 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ്.
ആശങ്കയായി പത്തനംതിട്ട
പത്തനംതിട്ടയിലെ പോളിംഗ് 11 ശതമാനത്തിലേറെ കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയാകുന്നു. 63.06 ശതമാനമാണ് പോളിംഗ്. 2019ൽ ഇത് 74.24 ശതമാനമായിരുന്നു. യുവാക്കളിൽ ഒരു വിഭാഗം വോട്ടു ചെയ്യാനെത്തിയില്ലെന്നും സൂചനയുണ്ട്. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമാണ് പോളിംഗ് ശതമാനം ഇത്രയും കുറഞ്ഞത്. 2014ൽ 65.70 ശതമാനവും 2009ൽ 65.68 ശതമാനവുമായിരുന്നു. മണ്ഡലത്തിലെ ആകെ വോട്ടർമാർ-14,29,700. പോൾ ചെയ്തത്- 9,01,677.
മാറുമോ മാവേലിക്കര
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ 65.91ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 9 മണി വരെയുള്ള കണക്കാണിത്. 2019ൽ 74.23ശതമാനമായിരുന്നു പോളിംഗ്.
നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: കുട്ടനാട് - 66.29, മാവേലിക്കര - 65.46, ചെങ്ങന്നൂർ - 62.06, കുന്നത്തൂർ - 70.76, കൊട്ടാരക്കര - 67.40, പത്തനാപുരം - 65.13, ചങ്ങനാശേരി - 63.87.
അടിയൊഴുക്കിൽ ആലപ്പുഴ
ത്രികോണ മത്സരംനടന്ന ആലപ്പുഴയിൽ പോളിംഗിൽ ആറ് ശതമാനത്തിന്റെ കുറവ്. ഇന്നലെ രാത്രി ഒമ്പത് വരെ 74.75 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.80.25 ആയിരുന്നു 2019ലെ പോളിംഗ് ശതമാനം. ആകെ വോട്ടർമാർ- 14,00,083. യു. പ്രതിഭ എം.എൽ.എയുടെ കായംകുളം, രമേശ് ചെന്നിത്തല എം.എൽ.എയായ ഹരിപ്പാട് മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. ശോഭാ സുരേന്ദ്രനെത്തിയതോടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന ആലപ്പുഴയിൽ സ്ത്രീ വോട്ടർമാരടക്കം വ്യാപകമായി വോട്ട് മറിക്കുമോയെന്ന ആശങ്ക ഇടത്, വലത് മുന്നണികൾക്കുണ്ട്.
കോട്ടയം ആരു പിടിക്കും
കേരള കോൺഗ്രസുകൾ മുഖാമുഖം മത്സരിച്ച കോട്ടയത്ത് ഇന്നലെ രാവിലെ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയെങ്കിലും 11ഓടെ മന്ദഗതിയിലായി. ആകെ പോളിംഗ് 66.77 ശതമാനം. കഴിഞ്ഞ തവണ ഇത് 75.44 ശതമാനമായിരുന്നു. എൻ.ഡി.എയുടെ തുഷാർ വെള്ളാപ്പള്ളി ആരുടെ വോട്ടു പിടിച്ചതാണ് ചർച്ചാവിഷയം. പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനും നെഞ്ചിടിപ്പുണ്ടാക്കുന്നു. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ പോളിംഗ് കൂടുതലായിരുന്നെങ്കിലും ഇവിടെ നിർണായകമായ ബി.ഡി.ജെ.എസ് വോട്ടുകൾ എങ്ങോട്ടു പോയെന്നത് ഇടതുപക്ഷത്തിനും ആശങ്കയുണ്ടാക്കുന്നു. കനത്ത ചൂടും പ്രവാസികളുടെ എണ്ണം കൂടിയതും വോട്ടിംഗ് ശതമാനം കുറയാൻ കാരണമായി.
ഇടുക്കിയിൽ രാത്രി പോളിംഗ്
രാത്രി വൈകിയും വോട്ടെടുപ്പ് നടന്ന ഇടുക്കിയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ പോളിംഗ് 66.38 ശതമാനം. 2019ൽ ഇത് 76.26 ശതമാനമായിരുന്നു. ആകെ 12,51,189 വോട്ടർമാരിൽ 8,29,951 പേർ വോട്ടിട്ടു. കുമളി ചക്കുപള്ളത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കള്ള വോട്ട് ചെയ്യുന്നതിനിടെ പിടികൂടി. തൊടുപുഴ കരിമണ്ണൂരിൽ രണ്ട് വോട്ടർമാരുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. കൂമ്പൻപാറയിലും ചെമ്മാണ്ണാറിലും തമിഴ്നാട്ടിൽ വോട്ട് ചെയ്തവർ ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമം പ്രിസൈഡിംഗ് ഓഫീസർമാർ തടഞ്ഞു. തൊടുപുഴ മുട്ടത്ത് മോക് പോളിംഗിനിടെ എൻ.ഡി.എയ്ക്ക് അധിക വോട്ട് കണ്ടെത്തി.
കുഴഞ്ഞ് മറിഞ്ഞ് എറണാകുളം
യു.ഡി.എഫ് കോട്ടയായ എറണാകുളത്ത് പോളിംഗ് ശതമാനം 63.23ലേക്ക് താണു. 2019ൽ 77.63 ശതമാനമായിരുന്നു. 9.40 ശതമാനത്തിന്റെ കുറവ്. മണ്ഡലത്തിലെ യുവവോട്ടർമാരിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ കുറവുണ്ടായെന്നാണ് മൂന്ന് മുന്നണികളുടെയും നിഗമനം. 2019ൽ യു.ഡി.എഫിന്റെ ഹൈബി ഈഡൻ എൽ.ഡി.എഫിന്റെ പി. രാജീവിനെ 1,69,163 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ നോട്ടയ്ക്ക് 5378 വോട്ടുകൾ ലഭിച്ചു. ഇക്കുറി ട്വന്റി20 സ്ഥാനാർത്ഥിയും രംഗത്തുണ്ട്.
ചാഞ്ചാടുമോ ചാലക്കുടി
ചതുഷ്ക്കോണ മത്സരം നടക്കുന്ന ചാലക്കുടിയിൽ 71.68 ശതമാനം പോളിംഗ്. 2019ൽ 80.49 ശതമാനമായിരുന്നു പോളിംഗ്. എറണാകുളത്തെ കിഴക്കൻ മേഖലകളിലെ പോളിംഗ് തീരദേശ മേഖലകളിലുണ്ടായില്ല. ട്വന്റി 20 പാർട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്. പോളിംഗ് കുറഞ്ഞെങ്കിലും സീറ്റ് നിലനിറുത്തുന്നതിൽവെല്ലുവിളിയില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. തങ്ങൾ ലക്ഷ്യമിട്ട വോട്ടുകൾ ചെയ്യിക്കാൻ കഴിഞ്ഞതിന്റെ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞതവണ 1,32,274 വോട്ടായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |