72.20 ശതമാനം പോളിംഗ് നടന്ന തൃശൂരിൽ ഫലം പ്രവചനാതീതം. 2019 നേക്കാൾ നാല് ശതമാനം വോട്ട് കുറഞ്ഞു. 2019 ൽ 77.92 ശതമാനമായിരുന്നു പോളിംഗ്.
പോളിംഗ് കുറഞ്ഞെങ്കിലും കൂട്ടിയും കിഴിച്ചും വിജയ സാദ്ധ്യത തുടരുകയാണ് പാർട്ടി നേതൃത്വങ്ങൾ. കരുവന്നൂരും പൂരവിവാദവും പോളിംഗ് ദിനത്തിലുണ്ടായ കള്ളവോട്ട് ആരോപണവും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കള്ളവോട്ട് ആരോപണത്തെ തുടർന്ന് പൂങ്കുന്നത്ത് ബി.ജെ.പി - എൽ.ഡി.എഫ് തർക്കമുണ്ടായത് ഒഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നു. ആകെ വോട്ട്: 14,83,055, പോൾ ചെയ്തത്: 10,70,825.
ചൂട് പിടിക്കാതെ പാലക്കാട്
ത്രികോണ മത്സരം നടന്ന പാലക്കാട്ട് 73. 32 ശതമാനം പോളിംഗ്. 2019ൽ ഇത് 77.72 ശതമാനമായിരുന്നു. 4.4 ശതമാനത്തിലധികം കുറവ്. 13,98,143 വോട്ടർമാരിൽ 10, 25,119പേർ വോട്ടിട്ടു. ഒറ്റപ്പാലത്തെ രണ്ട് ബൂത്തുകളിൽ കള്ളവേട്ട് പരാതിയുർന്നു. എൽ.എസ്.എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 136-ാം നമ്പർ ബൂത്തിൽ തോട്ടക്കര സ്വദേശിനിയായ 49കാരിയുടെ വോട്ട് മറ്റാരോ ചെയ്തു. ബി.ഇ.എം സ്കൂളിൽ 40കാരിയുടെ വോട്ടും മറ്റൊരാൾ ചെയ്തിരുന്നു. ശേഷം ഇരുവർക്കും ബാലറ്റ് പേപ്പറിൽ ടെൻഡേർഡ് വോട്ടിന് അവസരം നൽകി.
ആരെടുക്കും ആലത്തൂർ
ആലത്തൂരിലെ പോളിംഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 7.07 ശതമാനംകുറഞ്ഞു. കഴിഞ്ഞ തവണ ഇത് 80.42 ശതമാനമായിരുന്നു. യു.ഡി.എഫ് വോട്ടുകൾ വിഭജിക്കപ്പെട്ടെന്നാണ് വിലയിരുത്തൽ. ആകെ വോട്ട് 13,32,496. ശതമാനം 72.37. കഴിഞ്ഞ തവണ 80.42. പാലക്കാട് ജില്ലയിൽപെട്ട ചിറ്റൂർ, നെന്മാറ നിയമസഭാ മണ്ഡലങ്ങളിലും തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് കുറഞ്ഞത്. ബാക്കി മണ്ഡലങ്ങളിൽ ഒമ്പത് ശതമാനത്തോളം കുറഞ്ഞു.
പൊന്നാനിയിൽ പൊള്ളുമോ
സമസ്ത-ലീഗ് ഭിന്നത ചർച്ചയായ പൊന്നാനിയിൽ പോളിംഗിൽ ഇടിവ് ഏഴ് പോളിംഗിൽ ശതമാനത്തിന്റെ കുറവ്. 67.67 ശതമാനമായിരുന്നു ഇത്തവണത്തെ പോളിംഗ്. 2019ൽ 74.98 ശതമാനമായിരുന്നു പോളിംഗ്. 14,70,804 വോട്ടർമാരിൽ 9,95,396 പേർ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ് എം.എൽ.എമാരുള്ള തവനൂരും പൊന്നാനിയുമാണ് പോളിംഗ് കുറവിൽ മുന്നിൽ. ലീഗ് എം.എൽ.എമാരുടെ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ മുന്നേറ്റമില്ല. സമസ്ത വോട്ടിൽ 5 -10 ശതമാനം കുറവ് ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. മുൻ ലീഗുകാരനായ കെ.എസ്.ഹംസയുടെ സ്ഥാനാർത്ഥിത്വം ഇടതനുഭാവി വോട്ടുകളെ സ്വാധീനിക്കാനായില്ലേയെന്ന ആശങ്ക സി.പി.എമ്മിനുമുണ്ട്.
മറിയുമോ മലപ്പുറം
മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് പോളിംഗ് 71.42 ശതമാനം. 2019ൽ ഇത് 75.06 ശതമാനമായിരുന്നു. 14,79,921 വോട്ടർമാരിൽ 10,57,024 പേർ വോട്ട് ചെയ്തു. സി.പി.എമ്മിന് സ്വാധീനമുള്ള പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലങ്ങളാണ് പോളിംഗിൽ പിന്നിൽ. ലീഗിന് വലിയ ഭൂരിപക്ഷമേകാറുള്ള മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി മണ്ഡലങ്ങൾ മുന്നിട്ടുനിന്നു. ഇത് അനുകൂലമായി യു.ഡി.എഫ് വിലയിരുത്തുമ്പോൾ ലീഗിന് ലഭിക്കാറുള്ള സമസ്ത വോട്ടുകളിലൊരു പങ്ക് പോൾ ചെയ്യപ്പെട്ടില്ലെന്നും ഇടതുവോട്ടുകൾ പെട്ടിയിലായെന്നുമാണ് എൽ.ഡി.എഫിന്റെ അവകാശവാദം.
കുഴപ്പിച്ച് കോഴിക്കോട്
കടുത്ത പോര് നടന്ന കോഴിക്കോട്ട് 72.97 ശതമാനം പോളിംഗ്. നിശ്ചിത സമയം പൂർത്തിയപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. 14,29,631 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തവണ 81.46 ശതമാനമായിരുന്നു പോളിംഗ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനും പ്രതീക്ഷയിലാണ്. വലിയ തോതിൽ വോട്ടുയർത്താനാവുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്. പൗരത്വഭേദഗതി നിയമം വലിയ ചർച്ചയായ പ്രചാരണത്തിൽ ന്യൂനപക്ഷ വോട്ട് നിർണായകമാവും.
വലുതാകാതെ വടകര
തീപാറും പോരാട്ടം നടന്ന വടകരയിൽ പോളിംഗ് 73.25 ശതമാനം. കഴിഞ്ഞ തവണത്തെക്കാൾ ഒമ്പത് ശതമാനത്തിന്റെ കുറവ്. കഴിഞ്ഞതവണ 82.48 ശതമാനമായിരുന്നു. പോളിംഗ്. മണ്ഡലത്തിൽ 14,21,883 വോട്ടർമാരാണുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയും വിജയം ഉറപ്പെന്ന് പറഞ്ഞു. മുന്നേറ്റമുണ്ടാവുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും പ്രതികരിച്ചു. പോളിംഗ് മന്ദഗതിയിലായതിൽ മൂന്ന് മുന്നണികളും പരാതിപ്പെട്ടു.
വയനാട് കടക്കുമോ
ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ഇതവണത്തെ പോളിംഗ് ശതമാനം 70.99. കഴിഞ്ഞവർഷത്തേക്കാൾ ഏതാണ്ട് 10 ശതമാനം കുറവ്. കഴിഞ്ഞ തവണ പോൾ ചെയ്ത 80.33 ശതമാനത്തിൽ 64.94 ഉം ലഭിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായിരുന്നു. പോളിംഗ് കുറഞ്ഞ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയും എൻ.ഡി.എ സ്ഥാനാർത്ഥിയുമെല്ലാം വിജയം ഉറപ്പെന്ന് പറയുന്നു. കഴിഞ്ഞ തവണ നാലര ലക്ഷമായിരുന്നു രാഹുലിന്റെ ഭൂരിപക്ഷം.
കണ്ണുനട്ട് കണ്ണൂർ
ശക്തമായ പോര് നടന്ന കണ്ണൂരിൽ ഇന്നലെ രാത്രി 8.30വരെ 75.74 ശതമാനം പോളിംഗ്. അന്തിമ കണക്ക് വരമ്പോൾ പോളിംഗ് ഉയരും. 2019ൽ 83.21 ശതമാനമായിരുന്നു പോളിംഗ്. കടുത്ത ചൂട് കാരണം ബൂത്തുകളിൽ രാവിലെ നല്ല തിരക്കായിരുന്നു. ഉച്ചയ്ക്ക് അൽപം മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്ക്ക് ശേഷം ഉയർന്നു. 300ലധികം പോളിംഗ് ബൂത്തുകളിൽ സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഓപ്പൺ വോട്ടുകൾ വർധിച്ചത് ബൂത്തുകളിൽ തിരക്കിനിടയാക്കി.
കോട്ട കാക്കുമോ കാസർകോട്
അതിർത്തി മണ്ഡലമായ കാസർകോട്ട് 74.84 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ ഇത് 80.65 ശതമാനമായിരുന്നു. നിരവധി ബൂത്തുകളിൽ രാത്രി ഏഴ് കഴിഞ്ഞും വോട്ടർമാരുടെ ക്യൂവുണ്ടായി. പോളിംഗ് മന്ദഗതിയിൽ ആയിരുന്നു. കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് സി പി.എം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശേരി നിയമസഭ മണ്ഡലങ്ങളിലാണ്. യു.ഡി.എഫ്, ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ കാസർകോട്ടും മഞ്ചേശ്വരത്തുമാണ് കുറഞ്ഞ പോളിംഗ്. 10,83,943 പേർ വോട്ട് ചെയ്തു. പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ കള്ളവോട്ട് ചെയ്തുവെന്ന് യു.ഡി.എഫും, കാസർകോട്ട് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് എൽ.ഡി.എഫും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |