മൂവാറ്റുപുഴ: റംസാൻ നോമ്പുതുറക്കായി വിപണിയിൽ താരങ്ങളായി മലബാർവിഭവങ്ങൾ. പ്രധാന തെരുവോരങ്ങളിലെല്ലാം രുചിയേറിയ മലബാർ വിഭവങ്ങളാണ് വിൽപ്പനയ്ക്കായി നിരന്നിരിക്കുന്നത്. കണ്ണൂരിൽ നിന്നടക്കമുള്ള നോമ്പുതുറ പലഹാരങ്ങൾക്കാണ് പ്രിയമേറെ. സമൂസയും കട്ലറ്റുമാണ് റംസാൻ വിപണിയിൽ താരങ്ങൾ. ഉന്നക്കായ, ചിക്കൻ സമോസ, ബീഫ് സമോസ, പഴം നിറച്ചത്, ചട്ടിപത്തിരി, ഇറച്ചിപത്തിരി, കായ്‌പോള , കിളിക്കൂട് , കട്ലറ്റ്, നെയ്പ്പത്തിരി, കല്ലുമ്മകായ തുടങ്ങിയ വിഭവങ്ങൾക്കും ഇഷ്ടക്കാർ ഏറെ. ഏതെടുത്താലും പത്തു രൂപയാണ് വില .
ഹോട്ടലുകളിലും ബേക്കറികളിലുമുൾപ്പടെ ഏതുതരം വിഭവങ്ങളും തയാറാണ്. മുൻകാലങ്ങളിൽ നോമ്പുതുറക്കുള്ള വിഭവങ്ങൾ വീടുകളിൽതന്നെ തയാറാക്കുന്നത് പതിവായിരുന്നു. എന്നാൽ, മിക്ക വീടുകളിലും ഈ ശീലം മാറിത്തുടങ്ങി. നേരത്തേ വീട്ടിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഒരുക്കിയിരുന്നത്. കാലം മാറിയതോടെ രീതികളും മാറി. മെനക്കെട്ട് പാചകം ചെയ്യുന്നതിൽനിന്ന് പലരും പിന്മാറി. പ്രത്യേകിച്ചും പ്രധാനപ്പെട്ട ജംഗ്ഷനുകളിലെല്ലാം ഇത്തരം തെരുവോര വ്യാപാരം പൊടിപൊടിക്കുന്നു.
മൂവാറ്റുപുഴ നഗരത്തിൽ വെള്ളൂർകുന്നം, ഇ.ഇ.സി മാർക്കറ്റ് റോഡ്, കീച്ചേരിപടി, മാർക്കറ്റ് ബസ് സ്റ്റാൻഡ്,പെരുമറ്റം, ചാലിക്കടവ് ജംഗ്ഷൻ, എം.സി റോഡിൽ വാഴപ്പിള്ളി , പുളിഞ്ചുവട്, പള്ളിപ്പടി, സബൈൻ പടി, പേഴക്കാപ്പിള്ളി, പള്ളിച്ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നോമ്പുതുറ വിഭവങ്ങളുടെ വില്പന നന്നായി നടക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തെരുവോരങ്ങളിൽ വിഭവങ്ങൾ അണിനിരത്തും .ലൈവായി പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നവരുമുണ്ട്. വൈകീട്ട് 3 മണി മുതലാണ് ലൈവ് കച്ചവടം. ആറരയോടെ പലഹാരങ്ങൾ എല്ലാം വിറ്റഴിച്ച് നോമ്പ് തുറക്കായി വില്പനക്കാർ പോകുന്നതും റംസാൻ മാസത്തെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |