തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാർത്ഥികൾക്ക് അടുത്ത മാസം നാല് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള അവസരമുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തിരഞ്ഞെടുപ്പിനുളള സാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന് മുതൽ ആരംഭിക്കും. 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 30 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള അവസരമുണ്ട്. അതേസമയം, ഉത്സവാഘോഷം പരിഗണിച്ച് ബീഹാറിൽ ഇന്നും സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാനാകും.
കേരളത്തിൽ തിരഞ്ഞെടുപ്പിനായുളള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുളള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. കൊല്ലം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം മുകേഷ് എംഎൽഎ ഇന്ന് രാവിലെ 11 മണിക്കും കാസർകോട് ബിജെപി സ്ഥാനാർത്ഥിയായി എംഎൽ അശ്വനിയും നാമനിർദ്ദേശപത്രിക സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |