കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ സംഘർഷമുണ്ടായക്കിയതിന് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറിനെ എസ്‌എഫ്‌ഐ തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടെയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിലാണ് ഏഴ് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞുനിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ കൃഷ്‌ണകുമാർ എത്തിയപ്പോഴായിരുന്നു സംഭവം. കായിക മേളയിലെ വിജയികൾക്കും വിരമിക്കുന്ന അദ്ധ്യാപകർക്കും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്‌എഫ്ഐ പ്രതിഷേധം. സ്റ്റേജിൽ കയറാൻ കൃഷ്ണകുമാറിനെ അനുവദിക്കാതെ കൈ കോർത്ത് തടഞ്ഞ് എസ്‌എഫ്‌ഐ രംഗത്തെത്തിയതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി.
പിന്നീട് സ്റ്റേജിനകത്തും ക്ലാസ് വരാന്തയിലും വരെയെത്തി കൂട്ടത്തല്ല്. ഒടുവിൽ അദ്ധ്യാപകരെത്തിയാണ് വിദ്യാർത്ഥി സംഘർഷം അവസാനിപ്പിച്ചത്. ഒടുവിൽ പ്രിൻസിപ്പാളിന് അനുമോദനവും വോട്ടഭ്യർത്ഥനയും നടത്തി സ്ഥാനാർത്ഥി മടങ്ങുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |