കോഴിക്കോട്: മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. അയനിക്കാട് സ്വദേശിയായ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.
വീടിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു സുമേഷിന്റെ മൃതദേഹം. വീടിനുള്ളിൽ നിന്നാണ് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ മരിച്ചത് ഉള്ളിൽ വിഷം എത്തിയിട്ടാണെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ നാല് വർഷം മുമ്പ് കൊവിഡ് ബാധിച്ചാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. എന്നാൽ, വീടിനുള്ളിൽ ഫാൻ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. തുടർന്ന് സമീപത്തുള്ള സുമേഷിന്റെ സഹോദരന്റെ വീട്ടിലെത്തി ഇവർ വിവരമറിയിച്ചു. തുടർന്ന് വാതിൽ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്തായിരുന്ന സുമേഷ്, ഭാര്യയുടെ മരണശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവർക്ക് ഇല്ലായിരുന്നു. എന്താണ് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയായിരുന്നു ഗോപിക. അനുജത്തി ജ്യോതിക എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
സ്ഥലത്ത് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |