തൃശൂർ: ആയുർവേദത്തിന്റെ അപൂർവ്വസിദ്ധികൾ ഉയർത്തിക്കാട്ടി ഒരു മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററി ഒരുങ്ങുന്നു. ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ആയുർവേദത്തെ ലോകാരോഗ്യ പദ്ധതിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാൻ ലക്ഷ്യമിട്ടാണ് 'ആയുർവേദ ദി ഡബിൾ ഹെലിക്‌സ് ഒഫ് ലൈഫ് ' ഡോക്യുമെന്ററി ഒരുക്കുന്നത്. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി അനൂപ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റും സംവിധാനവും വിനോദ് മങ്കരയാണ് നിർവഹിക്കുന്നത്.
ആയുർവേദത്തിൽ മികച്ച ഫലപ്രാപ്തിയുള്ള രോഗങ്ങളെക്കുറിച്ചുള്ള അറിവിന്റെയും ചികിത്സാ പ്രയോഗത്തിന്റെയും പ്രചാരണം, നിലവിലുള്ള ചികിത്സാ പദ്ധതികളുമായി ആയുർവേദത്തിന്റെ വിദഗ്ദ്ധമായ ഏകോപനം, ആധുനിക റോബോട്ടിക് സർജറിയിലും മറ്റും ഈ ചികിത്സാരീതിയുടെ വിജയകരമായ മുന്നേറ്റം, പുതിയ ഗവേഷണതലങ്ങളുടെ വളർച്ച, ആയുർവേദ മരുന്നുകൾ ലോകത്താകമാനം എത്തിക്കുന്നതിലെ തടസം ഒഴിവാക്കൽ, നിയമ നിർമ്മാണത്തിലും വിതരണരംഗത്തും വേണ്ട മാറ്റങ്ങൾ എന്നിവ ആഴത്തിലും പരപ്പിലും ചർച്ച ചെയ്യുന്നതാണ് ചിത്രം.
വിദേശഡോക്ടർമാരും പങ്കാളികളാകും
ഇന്ത്യ, യൂറോപ്പ്, അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടർമാരും വൈദ്യരംഗത്തെ ശാസ്ത്രജ്ഞരും പങ്കാളികളാകും. ഏപ്രിൽ ആദ്യവാരം ചിത്രീകരണമാരംഭിക്കും. ഏഴ് രാജ്യങ്ങളിൽ ചിത്രീകരണം നടക്കും. ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധരും പങ്കെടുക്കും. ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് പ്രദർശിപ്പിക്കും. ചിത്രകാരൻ രാജാ രവിവർമ്മയെക്കുറിച്ചുള്ള ഇംഗ്ലീഷ് ചിത്രം'ബിഫോർ ദി ബ്രഷ് ഡോപ്ഡ് ' , ഐ.എസ്.ആർ.ഒ.യുടെ ചൊവ്വ പര്യവേഷണമായ മംഗൾയാൻ ദൗത്യത്തെക്കുറിച്ചുള്ള സംസ്‌കൃത ഡോക്യുമെന്ററിയായ 'യാനം' എന്നിവയ്ക്ക് ശേഷമാണ് വിനോദ് മങ്കരയും ഡോ.എ.വി.അനൂപും ഒരുമിക്കുന്നത്. 2022ൽ നിർമ്മിച്ച യാനം ഇന്ത്യൻ പനോരമയിൽ ഇടം നേടി. 17 അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി.
വിദേശരാജ്യങ്ങളിൽ ആയുർവേദത്തിന്റെ സ്വീകാര്യത കൂടുയാണ്. ലോകത്തിന് മുന്നിൽ ആയുർവേദത്തിന്റെ ഫലസിദ്ധി എന്താണെന്ന് തെളിവുകളോടെ സമർത്ഥിക്കുന്ന ചിത്രമാണിത്.
ഡോ.എ.വി.അനൂപ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |