തിരുവനന്തപുരം: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ് എടുത്തു. സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് ശ്രീജിത്ത് അസഭ്യം പറഞ്ഞത്.ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് ആരോപിക്കുന്നു.
സഹോദരൻ ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷവും സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിത്ത്. പിന്തുണ അറിയിച്ചെന്നല്ലാതെ നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതത്രേ.
പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സർക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത് നൽകുകയും ചെയ്തു. ഡിസംബർ 12നാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നൽകിയത്.
ശ്രീജീവിനെ പൊലീസ് കസ്റ്റഡിയിൽ വെച്ച് അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേർന്ന് മർദ്ദിച്ചുവെന്നും ഇതിന് സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവർ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസർ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാർ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |