തിരുവനന്തപുരം : റെക്കോഡ് കുതിപ്പിൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം സ്വർണവില പവന് അരലക്ഷം കടന്ന് 50400 രൂപ.യിലെത്തിയിരുന്നു. ഇന്ന് 200 രൂപ കുറഞ്ഞെങ്കിലും സ്വർണവില അരലക്ഷത്തിന് മുകളിൽ തന്നെയാണ് ഇപ്പോഴും. ഒരുഗ്രാമിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞ് 6278 രൂപയിലെത്തി.
അമേരിക്കയിൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അടുത്ത മാസങ്ങളിൽ കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് വെള്ളിയാഴ്ച കേരളത്തിലെ സ്വർണ വില പവന് 1040 രൂപ വർദ്ധിച്ച് റെക്കാഡിട്ടത്. ഒരു വർഷത്തിനിടെ കേരളത്തിൽ പവൻ വിലയിൽ 6,400 രൂപയുടെ വർദ്ധനയുണ്ടായി.
അതേസമയം നടപ്പുവർഷത്തിൽ പവൻവില 56000 രൂപ കടന്ന് മുന്നേറുമെന്നാണ് പ്രവചനം.
ലോകത്തിലെ മുൻനിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതിനാൽ ഈ വർഷം മുഖ്യ പലിശ നിരക്കുകൾ മൂന്ന് തവണ കുറയ്ക്കുമെന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കൻ ഡോളറും ബോണ്ടുകളും കടുത്ത സമ്മർദ്ദം നേരിടുകയാണ്. ഈ സാഹചര്യങ്ങൾ ആഗോള സ്വർണ വിപണിക്ക് കരുത്ത് പകരുന്നതിനാൽ വില ഔൺസിന് 2,650 ഡോളർ വരെ ഉയരുമെന്ന് കമ്മോഡിറ്റി എക്സ്ചേഞ്ചിലുള്ളവർ പറയുന്നു. നിലവിൽ ആഗോള വില 2,235 ഡോളറിന് അടുത്താണ്. കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് ഗ്രാം സ്വർണത്തിന്റെ വിലയിൽ 11,000 രൂപയുടെ വർദ്ധനയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |