കാസർകോട്: കാസർകോട് പഴയ ചൂരിയിലെ മദ്രസ അദ്ധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെയും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. കർണ്ണാടക കുടക് സ്വദേശിയായ മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിൻ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖിൽ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതേവിട്ടത്. പ്രതികളെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്. 'മൂന്നു പ്രതികളെയും വെറുതെ വിടുന്നു" എന്ന ഒറ്റ വാക്കിലാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. കെ. ബാലകൃഷ്ണൻ വിധി പ്രസ്താവിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് കോടതി ചേർന്നയുടൻ തന്നെയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുണ്ടായത്. 2017 മാർച്ച് 21 ന് അർദ്ധരാത്രി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കൃത്യത്തിനു മൂന്നുദിവസം മുമ്പ് മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണ്ണമെന്റിനിടെയുണ്ടായ തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായിരുന്നു. സംഘട്ടനത്തിൽ കേസിലെ രണ്ടു പ്രതികൾക്ക് പരിക്കേറ്റതാണ് പ്രകോപനമായത്. ഇവരുടെ സംഘം ബൈക്കിലെത്തി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നും വർഗീയ സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയത്. 90ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ഏഴുവർഷമായി മൂവരും ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്നു.
കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ കോസ്റ്റൽ സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി 2017 ജൂണിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, വർഗീയകലാപശ്രമം, അതിക്രമിച്ചുകടക്കൽ, ആക്രമിക്കാനായി സംഘം ചേരൽ, കുറ്റം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഉൾപ്പെടുത്തിയത്. ദൃക്സാക്ഷികളടക്കം 100 സാക്ഷികളാണ് ഈ കേസിലുണ്ടായിരുന്നത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ, ഡി .എൻ.എ പരിശോധനാഫലം ഉൾപ്പെടെയുള്ള രേഖകളാണ് സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി കോഴിക്കോട് ബാറിലെ അഭിഭാഷകൻ ടി. ഷാജിത്തും പ്രതിഭാഗത്തുനുവേണ്ടി അഡ്വ.ഡി.സുനിൽകുമാറും ഹാജരായി.
പ്രോസിക്യൂഷനും
പൊലീസിനും നിരാശ
കാസർകോട്: റിയാസ് മൗലവി കൊലക്കേസ് പ്രതികളെ കോടതി വിട്ടയച്ചതിൽ നടുക്കം പ്രകടിപ്പിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരും സ്പെഷ്യൽ പ്രോസിക്യൂട്ടറും. കൃത്യമായ തെളിവുകൾ കൊണ്ട് ഭദ്രമായ കേസായിട്ടും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിട്ടയച്ചത്.
മതിയായ ശിക്ഷ കിട്ടേണ്ടിയിരുന്ന കേസിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.ഷാജിത് പറഞ്ഞു. കൃത്യമായ തെളിവുകൾ ഉണ്ടായതുകൊണ്ടാണ് കോടതികൾ കയറിയിറങ്ങിയിട്ടും ജാമ്യം പോലും നൽകാതെ പ്രതികളെ ഏഴ് വർഷവും ഏഴ് മാസവും ജയിലിൽ കിടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒന്നാം പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കിട്ടിയ റിയാസ് മൗലവിയുടെ ചോരയുടെ സാമ്പിൾ കേസിൽ പ്രധാന തെളിവായിരുന്നു. പ്രതിഭാഗം അഭിഭാഷകർ ഇതിനെ എതിർത്തിരുന്നുമില്ല. ടവർ ലൊക്കേഷനും പ്രതികൾ മൂന്നുപേരും ഒരേസമയം സംഗമിച്ചതിന്റെ തെളിവുമുണ്ടായി. 250 തെളിവുകളും 50 ശാസ്ത്രീയ തെളിവുകളും കേസിൽ ഹാജരാക്കി. എസ്. പി ഡോ.ശ്രീനിവാസ് നേരിട്ട് കൈകാര്യം ചെയ്ത കേസിൽ പഴുതുകൾ അടച്ചുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ആരും പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായത്. അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും
എം.വി.ഗോവിന്ദൻ, സി.പി. എം
സംസ്ഥാന സെക്രട്ടറി
വാദം കേട്ടത് 7 ജഡ്ജിമാർ; പ്രതികൾ
പരോളില്ലാതെ 7 വർഷം ജയിലിൽ
കാസർകോട്: 2019 ലാണ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനടക്കം 97 സാക്ഷികളെ വിസ്തരിച്ചു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും പൂർത്തിയായത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ആദ്യഘട്ടത്തിൽ വിചാരണ നിറുത്തിവയ്ക്കേണ്ടി വന്നതും കൊവിഡ് പ്രതിസന്ധിയും കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിമാർക്ക് നടപടികൾക്കിടയിൽ സ്ഥലം മാറിപ്പോകേണ്ടിവന്നതും കേസിന്റെ വിചാരണ നീണ്ടുപോകാനിടയാക്കി.
ഏഴ് ജഡ്ജിമാരാണ് കേസ് വിവിധ ഘട്ടങ്ങളിലായി പരിഗണിച്ചത്. ഇതിനിടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അശോകന്റെ മരണവും തുടർ നടപടികളെ ബാധിച്ചു. കെ.കെ.ബാലകൃഷ്ണൻ ജഡ്ജിയായി ചുമതലയേൽക്കുകയും കോഴിക്കോട് ബാറിലെ അഭിഭാഷകൻ അഡ്വ. ടി.ഷാജിത്തിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തതോടെ അന്തിമവാദവും തുടർ നടപടികളും പൂർത്തിയാക്കുകയായിരുന്നു. കേസിൽ പിടിയിലായ പ്രതികൾ ഏഴു വർഷമായി ജയിലിൽത്തന്നെയായിരുന്നു. പരോൾ പോലും അനുവദിക്കപ്പെട്ടിരുന്നില്ല.
വിധി പറഞ്ഞത് ഒറ്റവാക്യത്തിൽ
വിധി പറയാൻ മൂന്നു തവണ മാറ്റിവച്ച കൊലക്കേസിൽ ജഡ്ജി വിധി പറഞ്ഞത് ഒറ്റവാചകത്തിൽ. രാവിലെ കോടതി നടപടികൾ ആരംഭിച്ച ഉടനെ ചേംബറിൽ എത്തിയ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ മൂന്ന് പ്രതികളെയും വെറുതെ വിടുന്നു എന്ന ഒറ്റവാക്യത്തിൽ വിധി പ്രസ്താവിച്ചുകൊണ്ട് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. വിധി കേൾക്കുന്നതിന് മൂന്നു പ്രതികളെയും നേരത്തെ പിറകിലെ ഗേറ്റിൽ കൂടി കോടതി മുറിയിൽ എത്തിച്ചിരുന്നു. കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി ഡോ.ശ്രീനിവാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ വിധവ സെയ്ദയും മകളും വിധി പറയുന്നത് കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
വിധികേട്ട് പൊട്ടിക്കരഞ്ഞ് സെയ്ദ
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികളെയും വെറുതെ വിട്ട വിധി വന്നപ്പോൾ കോടതിയിൽ കാത്തുനിന്നിരുന്ന ഭാര്യ സെയ്ദ പൊട്ടിക്കരഞ്ഞു. മകൾ ഒമ്പതുകാരി ഫാത്തിമ ഷബീബയും റിയാസ് മൗലവിയുടെ സഹോദരൻ അബ്ദുൾ റഹ്മാനും അടക്കമുള്ള ബന്ധുക്കളും സെയ്ദയോടൊപ്പം ഉണ്ടായിരുന്നു. 'നീതിന്യായ കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നു, വിധി ഞങ്ങളെ നിരാശപ്പെടുത്തി ' എന്നാണ് സെയ്ദ പ്രതികരിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സഹോദരൻ അബ്ദുൾ റഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |