കാസർകോട്: കൈവശ ഭൂമിക്ക് പട്ടയം നല്കാൻ 20000 രൂപ കൈക്കൂലി വാങ്ങിയ അഡൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി.ഉണ്ണികൃഷ്ണനും സംഘവും കൈയോടെ പിടികൂടി. കാറഡുക്ക കർമ്മംതൊടി സ്വദേശി കെ.നാരായണൻ(47) ആണ് പിടിയിലായത്. ആദൂർ ആലന്തടുക്ക ഹൗസിൽ പി. രമേശന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
അഡൂർ വില്ലേജിലെ പാണ്ടിവയൽ എന്ന സ്ഥലത്ത് ജൻമി കുടിയായ്മയായി കിട്ടിയ രമേശന്റെ കുടുംബവീടും ക്ഷേത്രവും അടങ്ങുന്ന 54 സെന്റ് ഭൂമിക്ക് പട്ടയം കിട്ടിയിരുന്നില്ല. പട്ടയം ലഭിക്കുന്നതിന് വേണ്ടി 2023 സെപ്തംബർ 16ന് കാസർകോട് ലാൻഡ് ട്രൈബൂണലിൽ രമേശനും അമ്മയുടെ ഇളയമ്മയുടെ മകൾ ജാനകിയും അപേക്ഷ നൽകി. അപേക്ഷയിൽ സ്ഥലം പരിശോധിക്കുന്നതിന് വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. സ്ഥലം പരിശോധിച്ച് പ്രൊപ്പോസൽ നൽകുന്നതിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നാരായണൻ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതിനിടയിൽ വില്ലേജ് ഓഫീസർ താലൂക്ക് ഇലക്ഷൻ സെല്ലിലേക്ക് ട്രാൻസ്ഫർ ആയി. താലൂക്ക് ഓഫീസിൽ മുൻ വില്ലേജ് ഓഫീസറെ കണ്ട് ഫയൽ ശരിയാക്കാമെന്നും പണവുമായി താലൂക്ക് ഓഫീസിലേക്ക് എത്തണമെന്നും നാരായണൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇന്നലെ താലൂക്ക് ഓഫീസിൽ എത്തിയ രമേശനെയും കൂട്ടി നാരായണൻ തന്റെ കാറിൽ കളക്ടറേറ്റിലുള്ള ലാൻഡ് ട്രൈബൂണൽ ഓഫീസിൽ എത്തി. പണം വാങ്ങി രമേശനെ ഇറക്കി പോകുന്നതിനിടയിൽ താലൂക്ക് ഓഫീസിന് മുന്നിൽ കാത്തിരുന്ന വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിറുത്തി നാരായണനെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |