കോട്ടയം: ഗാന്ധിനഗറിൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ളക്സിൽ വൻ തീപിടിത്തം. മൂന്നുകടകളിലാണ് തീ പടർന്നത്. ഇതിൽ ഒരു കട പൂർണമായും കത്തിനശിച്ചു. ഈ കടയ്ക്കുള്ളിൽ പ്ളാസ്റ്റിക് ഉത്പന്നങ്ങളും മെത്തപോലുള്ള വസ്തുക്കളും വൻതോതിൽ സ്റ്റോക്കുചെയ്തിരുന്നു. ഇതുമൂലം പെട്ടെന്ന് തീ പടരുകയായിരുന്നു.
തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത പുകയാണ് പ്രദേശമാകെ. രാവിലെ ഒൻപതരയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഷാേപ്പിംഗ് കോംപ്ളക്സിലെ തോട്ടത്തിൽ സ്റ്റോർ എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. ഇവിടെനിന്ന് സമീപത്തെ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. കാറ്റ് വീശിയടിച്ചത് തീ പടരുന്നത് വേഗത്തിലാക്കി. ഏറ്റുമാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കോട്ടയത്തുനിന്ന് കൂടുതൽ യൂണിറ്റുകളെ വിളിച്ചുവരുത്തുകയായിരുന്നു.
ഈസ്റ്ററായതിനാൽ കടകൾ ഒട്ടുമുക്കാലും അടഞ്ഞുകിടക്കുകയാണ്. തീ പടർന്ന കടകളുടെ വാതിലുകൾ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉള്ളിൽ കടന്നത്. തോട്ടത്തിൽ സ്റ്റോറിൽ വൻതോതിൽ മെത്തയും പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്നതിനാൽ ഇവിടെ തീ പൂർണമായും കെടുത്താൻ കഴിഞ്ഞിട്ടില്ല. ഒരിടത്ത് തീ കെടുത്തുമ്പോൾ മറ്റൊരിടത്ത് ആളിക്കത്തുകയാണ്. മറ്റുചില കടകൾക്കുള്ളിൽ നിന്നും പുക ഉയരുന്നുണ്ട്. ഈ കടകളിലേക്കും തീ വ്യാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പൂർണമായും അണച്ചശേഷമേ നഷ്ടം കണക്കാക്കാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |