SignIn
Kerala Kaumudi Online
Tuesday, 30 April 2024 6.41 PM IST

മുകേഷിന്‌ എല്ലാ ദിവസവും ഉച്ചഭക്ഷണത്തിൽ ഒരു വിഭവം നിർബന്ധം; കൃഷ്ണകുമാറിനാകട്ടെ ചോറിനേക്കാൾ പ്രിയം മറ്റൊന്നിനോട്

krishnakumar

കൊല്ലം: 'ഭക്ഷണ പ്രിയനാണ്. കപ്പയും കുടംപുളിയിട്ട നാടൻ മീൻകറിയും ഏറെ ഇഷ്ടം"- കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ ഭാര്യ ഡോ. ഗീത പ്രേമചന്ദ്രൻ പറഞ്ഞു.

വീട്ടിൽ നിന്ന് കഴിക്കാനാണ് ഇഷ്ടം. ഉച്ചയ്ക്ക് ചോറിനൊപ്പം ചമ്മന്തിയും തൈരും വേണം. രാവിലെ കടുപ്പത്തിൽ കട്ടൻ നിർബന്ധം. ആദ്യം പാൽ ചായയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാൽ ഉത്പന്നങ്ങൾ കഴിവതും ഒഴിവാക്കി. എന്നാലും തൈരിനോട് ബൈ പറഞ്ഞിട്ടില്ല. രാത്രി ചൂടു കഞ്ഞിയും തേങ്ങാ പാലും. കൊഞ്ച് ഇഷ്ടമാണെങ്കിലും അലർജി വില്ലനാണ്. ചേനയും ചേമ്പും പുഴുക്കും അവിൽ കുതിർത്തതും ഇഷ്ട വിഭവങ്ങളുടെ കൂട്ടത്തിൽപ്പെടും. ഒഴിവു സമയങ്ങളിൽ പുസ്തക വായനയും എഴുത്തും. പാട്ട് കേൾക്കാനും സമയം കണ്ടെത്തും. മകൻ കാർത്തിക് കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകനാണ്. മരുമകൾ: ഡോ. കാവ്യ കാർത്തിക്. കൊച്ചുമകൻ: ധ്രുവ് കാർത്തിക്.

തലക്കറി കിട്ടിയാൽ മുകേഷ് ഉഷാർ

മീൻ വിഭവങ്ങളോടാണ് കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന് എന്നും പ്രിയം. ചെമ്പല്ലിയുടെയോ അഴുകയുടെയോ തലക്കറിയാണേൽ പിന്നെ ഒന്നും വേണ്ട. കരിമീനാണെങ്കിലും ഇതാണ് സ്ഥിതി. വീട്ടിൽ നിന്ന് കഴിക്കാനാണ് ഇഷ്ടമെന്ന് സഹോദരി സന്ധ്യ രാജേന്ദ്രനും അമ്മ വിജയകുമാരിയും പറയുന്നു.

എല്ലാ ദിവസവും ആഹാരത്തിൽ മീൻ ഉൾപ്പെടുത്തും. കടൽ മീൻ കഴിക്കുമെങ്കിലും ഏറെ പ്രിയം കായൽ മീനിനോടാണ്. രണ്ട് താറാവ് മുട്ട മാത്രമാണ് പ്രഭാതഭക്ഷണം. പച്ചക്കറി ധാരാളം കഴിക്കും. ചോറിനോട് വലിയ താത്പര്യമില്ല. രാത്രി ഒരു ചപ്പാത്തി, സാലഡ്. ഒഴിവു സമയങ്ങളിൽ വായനയും സിനിമ കാണലുമാണ് ഹോബി. അമ്മയും കുഞ്ഞമ്മ പ്രസന്നയും സഹോദരി സന്ധ്യയും മുകേഷിനൊപ്പമാണ് താമസം. മക്കൾ: ശ്രാവൺ, തേജസ്.

കൃഷ്ണകുമാർ പ്രിയം ചോറിനേക്കാൾ ദാൽ

കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് ചോറിനോട് വലിയ താത്പര്യമില്ല. രാവിലെ റാഗി ഉപയോഗിച്ചുള്ള ദോശ, ഉച്ചയ്ക്ക് ചപ്പാത്തി, വെജിറ്റബിൾ കറി അല്ലെങ്കിൽ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങൾ എന്തെങ്കിലും. രാത്രി ലളിതമായി മാത്രം കഴിക്കും. നോൺ വെജ്ജിനോട് പ്രിയമില്ലെന്ന് ഭാര്യ സിന്ധു കൃഷ്ണകുമാർ പറയുന്നു.

വെണ്ടയ്ക്ക വറുത്ത് തൈര് ചേർത്തുണ്ടാക്കുന്ന ഒഴിച്ചു കറിയും പാവയ്ക്ക കൊണ്ടുള്ള കറിയും ചേമ്പും കാച്ചിലും ചേർത്തുള്ള അസ്ത്രവുമാണ് ഇഷ്ട വിഭവങ്ങൾ. ദാൽ കറി കിട്ടിയാൽ മറ്റൊന്നും വേണ്ട. ഒഴിവു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് സന്തോഷം. കൃഷിയും വായനയുമാണ് ഇഷ്ട വിനോദം. ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. വീട്ടിലെ ജിമ്മിലാണ് വർക്കൗട്ട്. നന്നായി പാചകവും ചെയ്യും. മൂത്ത മകൾ അഹാന കൃഷ്ണയും മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയും അഭിനേതാക്കളാണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. ഇളയ മകൾ ഹൻസിക കൃഷ്ണ ബിരുദവിദ്യാർത്ഥിയാണ്. എല്ലാവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRISHNAKUMAR, MUKESH, FOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.