ചെങ്ങന്നൂർ: സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസിൽ ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജുവിനെ (28) പൊലീസ് അറസ്റ്റ് ചെയ്‌തു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അജിത്ത് പണവും സ്വർണവും തട്ടിയെടുത്തുവെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
അജിത്ത് ബി കൃഷ്‌ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ തന്റെ റീൽസുകൾ സ്ഥിരമായി പോസ്‌റ്റ് ചെയ്‌ത് യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചതാണ്. ഇതിൽ ജാമ്യമെടുത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞുവരവേയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള സ്ത്രീകളുമായി ബന്ധത്തിലാകുന്നത്.
രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയത്. കൂടുതൽ യുവതികളെ ഇത്തരത്തിൽ പ്രതി വഞ്ചിച്ചതായും പൊലീസ് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |