ന്യൂഡൽഹി : കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. 10722 കോടി കടമെടുക്കാനുള്ള അവകാശം ബോദ്ധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു,
കേരളത്തിനെതിരെ കേന്ദ്രസർക്കാർ ഉന്നയിക്കുന്ന വാദം ശരിയാണെന്ന് വിധിയിൽ വ്യക്തമാക്കുന്നു.
വായ്പയുടെ കാര്യത്തിൽ കേരളത്തിന് മതിയായ ആശ്വാസം ലഭിച്ചുവെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് വിലയിരുത്തിയത്. അധിക വായ്പയെടുക്കലിന് അനുമതി നൽകിയാൽ അടുത്ത സാമ്പത്തികവർഷത്തിൽ ആ തുക കുറയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ അവകാശമുണ്ടെന്ന വാദം തെറ്റാണ്. 2017/20 കാലത്ത് അധികമായി കടമെടുത്തുവെന്ന കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി ശരിവച്ചു. അവകാശപ്പെടുന്ന തുകയിലെ കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ധനപ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപയുടെ കടമെടുക്കലിനുകൂടി കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന കേരളത്തിന്റെ സ്യൂട്ട് ഹർജിയിലെ നിർണായക വിഷയങ്ങൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.വിശാലബെഞ്ച് പരിഗണിക്കേണ്ട ആറു വിഷയങ്ങൾ രണ്ടംഗബെഞ്ച് നിർദേശിച്ചു.
കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയം പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കാണ് മുൻതൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാൽ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയർത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |