# കേരളത്തിന് മതിയായ
ആശ്വാസം ലഭിച്ചെന്ന് കോടതി
ന്യൂഡൽഹി:ധനപ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപയുടെ കടമെടുക്കലിനുകൂടി കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന കേരളത്തിന്റെ സ്യൂട്ട് ഹർജിയിലെ നിർണായക വിഷയങ്ങൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.വിശാലബെഞ്ച് പരിഗണിക്കേണ്ട ആറു വിഷയങ്ങൾ രണ്ടംഗബെഞ്ച് നിർദേശിച്ചു.
അതേസമയം,കേരളത്തിന്റെ അധിക കടമെടുക്കൽ ആവശ്യം കോടതി നിരാകരിച്ചു.കോടതി ഇടപെടലിലൂടെ 13608 കോടിയുടെ അധിക വായ്പാനുമതി കേന്ദ്രം നൽകിയത് ചൂണ്ടിക്കാട്ടിയാണിത്.
വായ്പയുടെ കാര്യത്തിൽ കേരളത്തിന് മതിയായ ആശ്വാസം ലഭിച്ചുവെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് വിലയിരുത്തിയത്.
അധിക വായ്പയെടുക്കലിന് അനുമതി നൽകിയാൽ അടുത്ത സാമ്പത്തികവർഷത്തിൽ ആ തുക കുറയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
കടമെടുക്കലുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം 293 ആദ്യമായാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
കേരളത്തിന്റെ ഹർജി സുപ്രധാനമായ ചില ഭരണഘടനാ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കേരളവും കേന്ദ്രവുമായുള്ള നിയമയുദ്ധം നീണ്ടുനിൽക്കുമെന്ന് ഉറപ്പായി.
ഇനി വാദം കേന്ദ്രനിയന്ത്രണവും
സംസ്ഥാന അവകാശവും തമ്മിൽ
1. ഭരണഘടനാ അനുച്ഛേദങ്ങളായ 131, 293 എന്നിവയുടെ വ്യാഖ്യാനം അഞ്ചംഗ ബെഞ്ച് നൽകണം . (കോടതിക്ക് ഇടപെടാനുള്ള അധികാരം നൽകുന്നതാണ്131.കടമെടുക്കലുമായി ബന്ധപ്പെട്ടതാണ്293)
2. കേന്ദ്രസർക്കാർ, മറ്റ് സ്രോതസുകൾ എന്നിവയിൽ നിന്ന് വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന നിർബന്ധിത അവകാശം നൽകുന്നുണ്ടോ ?
3. കടമെടുക്കലിൽ അനുച്ഛേദം 293 പ്രകാരം കേന്ദ്രത്തിന് സംസ്ഥാനങ്ങൾക്ക് മേൽ എത്രത്തോളം നിയന്ത്രണമാകാം
4. പൊതുമേഖലാ സ്ഥാപനങ്ങളുടെ കടമെടുക്കൽ അനുച്ഛേദം 293(3)ന്റെ പരിധിയിൽ വരുമോ ? (വായ്പാ കുടിശ്ശികയുണ്ടെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കഴിയില്ലെന്നാണ് ഈ വ്യവസ്ഥ)
5. പബ്ലിക് അക്കൗണ്ടുകളുടെ ബാദ്ധ്യതകൾ അനുച്ഛേദം 293(3)ന്റെ പരിധിയിൽ വരുമോ ?
6. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിൽ ജുഡിഷ്യൽ പരിശോധന സാദ്ധ്യമാണോ ?
ശമ്പളം അടക്കം
ഞെരുങ്ങും
തിരുവനന്തപുരം:സുപ്രീംകോടതി കൈവിട്ടതോടെ പുതിയ സാമ്പത്തിക വർഷത്തിലും പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തിന് മോചനമില്ലെന്ന് ഉറപ്പായി. ഒരു മാസം കടന്നുകിട്ടാൻ 3000കോടിരൂപ അധികം കണ്ടെത്തേണ്ടിവരും. ശമ്പളവിതരണത്തെ അടക്കം ബാധിച്ചേക്കും.
മൊത്ത ആഭ്യന്തരഉൽപാദനത്തിന്റെ മൂന്നു ശതമാനമാണ് വായ്പയെടുക്കാൻ കഴിയുന്നത് . 36000കോടിയാണ് അങ്ങനെ കിട്ടുന്നത്. രണ്ടു ഘട്ടമായേ ലഭിക്കൂ. ഡിസംബർ വരേയ്ക്കുള്ള വായ്പ ആദ്യമേ വേണമെങ്കിൽ വാങ്ങാം . സെപ്തംബർ വരെ പിടിച്ചു നിൽക്കുന്നത് ഈ വായ്പ കൊണ്ടായിരിക്കും. വിവിധ കാരണങ്ങൾ പറഞ്ഞ് കേന്ദ്രം വെട്ടിക്കുറച്ചാൽ സ്ഥിതി പരുങ്ങലിലാകും.
വരുമാനം വർദ്ധിപ്പിക്കലും രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെ കേന്ദ്രഗ്രാൻഡ് കൂടുതൽ വാങ്ങിയെടുക്കുകയുമാണ് പോംവഴിയെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തിരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാർ വരുന്നതോടെ വേണ്ടിവന്നാൽ കേന്ദ്രവുമായി ഒത്തുതീർപ്പിന് വഴങ്ങിയേക്കും.
ശമ്പളവിതരണം
ഇന്നുമുതൽ
തിരുവനന്തപുരം: ഇന്നലെ സാമ്പത്തിക വർഷത്തെ ആദ്യദിവസമായതിനാൽ ട്രഷറിയിലും ബാങ്കുകളിലും ഇടപാടുകൾ ഉണ്ടായിരുന്നില്ല. ഇന്നുമുതൽ ശമ്പളവും പെൻഷനും പതിവുപോലെ വിതരണം ചെയ്ത് തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം ശമ്പളവിതരണത്തിന് തടസ്സമുണ്ടായ സാഹചര്യത്തിൽ ഇക്കുറിയുംതടസമുണ്ടാകുമെന്ന് വ്യാപകപ്രചരണമുണ്ടായിരുന്നു. ഒരു അധികനിയന്ത്രണവും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
"കടമെടുക്കാൻ ഇടക്കാല വിധിയുണ്ടാകാതിരുന്നത് സാമ്പത്തികമായി പ്രതിസന്ധിയുണ്ടാക്കും.എന്നാലും അത് തരണം ചെയ്യും. അത്യാവശ്യകാര്യങ്ങൾക്ക് പണത്തിന് മുട്ടുണ്ടാകില്ല.."
-ധനമന്ത്രി കെ.എൻ.ബാലഗോപാൽ
11284 കോടി:
സംസ്ഥാനത്തിന്റെ
മാസവരുമാനം
14674കോടി:
പ്രതിമാസചെലവ്
3390കോടി:
ഒരുമാസം
വേണ്ടിവരുന്ന
ശരാശരി വായ്പ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |