അതിരപ്പിള്ളി: പിള്ളപ്പാറയിൽ കൃഷിയിടത്തിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. ചെറിയ ചാണാശേരി രാധാകൃഷ്ണന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലെ മുപ്പത് തെങ്ങുകൾ ഒടിച്ചിട്ടു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം പ്‌ളാന്റേഷൻ കോർപ്പറേഷന്റെ അതിരപ്പിള്ളി ഒന്നാം ബ്ലോക്കിൽ ക്രൈസ്തവ ദേവാലയത്തിന് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ ജനാലകൾക്കും വാതിലിനും കേടുപാടുണ്ടായി.
ഇന്നലെ പുലർച്ചെയാണ് പിള്ളപ്പാറയിൽ കൃഷിയിടത്തിൽ രണ്ടാനകൾ താണ്ഡവമാടിയത്. മൂന്നാം വർഷം കായ്ക്കുന്ന സങ്കരയിനം തെങ്ങുകളാണ് നശിപ്പിച്ചത്. പത്തോളം കവുങ്ങ്, ദുരിയാൻ അടക്കമുള്ള പഴവർഗ്ഗ മരങ്ങൾ എന്നിവയും ഒടിച്ചിട്ടു. ഏതാനും വാഴകളും ആനകൾ മറിച്ചിട്ടു. തോട്ടത്തിന് ചുറ്റും നിർമ്മിച്ച ഫെൻസിംഗിന്റെ ഒരു ഭാഗം തകർത്തായിരുന്നു അകത്തുകടന്നത്. തോട്ടത്തിലെ പൈപ്പും ചവിട്ടി നാശമാക്കി. രണ്ട് മാസം മുമ്പും രാധാകൃഷ്ണന്റെ തോട്ടത്തിൽ ആനകൾ ചെറിയതോതിൽ നാശമുണ്ടാക്കി. കഴിഞ്ഞവർഷം വേനലിലും ആനക്കൂട്ടം വ്യാപകമായി രാത്രിയിൽ കാർഷികവിളകൾ നശിപ്പിച്ചു. പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
അതിരപ്പിള്ളി ഒന്നാം ബ്‌ളോക്കിൽ ക്രൈസ്തവ ദേവാലയത്തിന്റെ വാതിൽ തള്ളിത്തുറന്ന് ഒരു കുട്ടിയാന പള്ളിയിൽ കടക്കുകയും ചെയ്തു. പിന്നിലെ ജനാലയുടെ ഗ്രില്ലും പൊളിച്ചു. ഇവിടുത്തെ ദേവാലയത്തിന് നേരെ സ്ഥിരമായി ആനശല്യമുണ്ട്. ഇതേത്തുടർന്ന് ഇടവകയിലെ സേവന പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരുന്ന കന്യാസ്ത്രീകളെ ഇവിടെ നിന്നും മാറ്റി.
ആനകൾ കേടുവരുത്തിയ പള്ളിയുടെ വാതിലും ജനലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |