ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ രണ്ടാഴ്ച നീണ്ട റെയ്ഡ് അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം. ആശുപത്രിയുടെ കെട്ടിടങ്ങൾ ഭൂരിഭാഗവും തകർന്നുതരിപ്പണമായ നിലയിലാണ്. മാർച്ച് 18 മുതലുള്ള റെയ്ഡിനിടെ അൽ ഷിഫയിൽ ഒളിവിൽ കഴിഞ്ഞിരുന്ന 200ഓളം ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ വ്യക്തമാക്കി. 900 പേരെ അറസ്റ്റ് ചെയ്തു.
എന്നാൽ ഡോക്ടർമാർ അടക്കം 400ലേറെ പേരെ ഇസ്രയേൽ വധിച്ചെന്ന് ഹമാസ് ആരോപിച്ചു. അൽ ഷിഫയെ പൂർണമായും പ്രവർത്തനരഹിതമാക്കിയ ശേഷമാണ് ഇസ്രയേൽ പിൻവാങ്ങിയതെന്നും നിരവധി മൃതദേഹങ്ങൾ ആശുപത്രി പരസരത്ത് ചിതറി കിടക്കുന്നതായും ഹമാസ് പറയുന്നു.
ഇതിനിടെ, ദെയ്ർ അൽ ബലാഹിലെ അൽ - അഖ്സ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു 17 പേർക്ക് പരിക്കേറ്റു. ഇതുവരെ 32,800ലേറെ പാലസ്തീനികളാണ് ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശസ്ത്രക്രിയ വിജയം
ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയമായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് വൈകിട്ടോടെ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു. ജെറുസലേമിലെ ഹഡാസ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച നെതന്യാഹുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേ സമയം, ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതിനെതിരെ നെതന്യാഹു സർക്കാരിനെതിരെ ഇസ്രയേലിൽ രോഷം ശക്തമാകുന്നു. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവുകളിൽ പ്രതിഷേധവുമായി രംഗത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |