ഇസ്ലാമാബാദ്: ഇന്ത്യ ചന്ദ്രനിൽ ഇറങ്ങി വാർത്തയിലിടം നേടിയപ്പോൾ ഓടകളിൽ വീണ് കുട്ടികൾ മരിച്ചതിലൂടെയാണ് കറാച്ചി വാർത്തകളിൽ നിറഞ്ഞതെന്ന് പാക് എം.പി സയ്യിദ് മുസ്തഫ കമാൽ. പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയും മോശം ജീവിത സാഹചര്യവും ചൂണ്ടിക്കാട്ടി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു കമാൽ. മുത്തഹിദാ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാൻ (എം.ക്യു.എം - പി) നേതാവായ കമാലിന്റെ പ്രസംഗം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പാകിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ കറാച്ചി കഴിഞ്ഞ 15 വർഷമായി കടുത്ത ശുദ്ധ ജലക്ഷാമം നേരിടുന്നു. കറാച്ചിയിൽ കുടിവെള്ളം എത്തിച്ചാൽ തന്നെ അത് ടാങ്കർ മാഫിയകൾ തടഞ്ഞുവയ്ക്കുന്നു. ശേഷം, കൊള്ള ലാഭത്തിൽ അവർ അത് ജനങ്ങൾക്ക് വിൽക്കുന്നെന്നും കമാൽ ആരോപിച്ചു.
രാജ്യത്തെ തകർന്ന വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെയും കമാൽ രൂക്ഷമായി പ്രതികരിച്ചു. പാകിസ്ഥാനിലെ വിദ്യാഭ്യാസ മേഖല വളരെ മോശമാണ്. രാജ്യത്തെ 48,000 ത്തോളം സ്‌കൂളുകളിൽ 11,000ത്തിലും പഠിക്കാൻ കുട്ടികളില്ല. രാജ്യത്തെ 2.6 കോടി കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നും കമാൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |