അടൂർ: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പരസ്യം നൽകി ഓൺ ലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സിയാ കോട്ടേജിൽ മുഹമ്മദ് നിയാസ്(24) നെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. അടൂർ സ്വദേശിനിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
സംഭവത്തക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ഇന്ത്യയിലും, പുറത്തുമുള്ള ഹോട്ടലുകളുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഫോണിലേക്ക് അയച്ചു നൽകിയ ശേഷം ഹോട്ടലുകളുടെ റിവ്യൂ രേഖപ്പെടുത്താൻ അവശ്യപ്പെടും. ഇതോടൊപ്പം ആദ്യം 100 മുതൽ 1000 രൂപ വരെയുള്ള തുക തട്ടിപ്പ് സംഘം പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകാൻ ആവശ്യപ്പെടും. ഈ തുകയോടൊപ്പം അൻപത്, നൂറ് രൂപ കൂട്ടി പണം നൽകിയ ആൾക്ക് തിരികെ നൽകുന്നതാണ് ആദ്യഘട്ടം. ഇത്തരത്തിൽ പണം ലഭിക്കുന്നവരുടെ വിശ്വാസം നേടിയെടുക്കുന്ന തട്ടിപ്പ് സംഘം കൂടുതൽ തുക ആവശ്യപ്പെടും. ഇത്തരത്തിലാണ് അടൂർ സ്വദേശിനിയുടെ പണവും നഷ്ടപ്പെട്ടതെന്ന് പൊലീസ് പറയുന്നു. അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. മുഹമ്മദ് നിയാസിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും, ലക്ഷങ്ങൾ ഇത്തരത്തിൽ ഇയാൾ പിൻവലിച്ചിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു പ്രതി. ഇവിടെയിരുന്നാണ് നിയാസ് തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരുടെ സഹായത്തോടെയാണ് തട്ടിപ്പു നടത്തുന്നത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈ.എസ്.പി.ആർ.ജയരാജിന്റെ നേതൃത്വത്തിൽ അടൂർ എസ്.എച്ച്.ഒ.ആർ.രാജീവ്, സബ് ഇൻസ്പെക്ടർ .അനൂപ്, സീനിയർ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |