റായ്‌പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഛത്തീസ്ഗഢിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്രുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒമ്പത് മാവോയിസ്റ്രുകളെ സുരക്ഷാ സേന വധിച്ചു. ഇന്നലെ പുലർച്ചെ ആറോടെയാണ് ഏറ്രുമുട്ടലുണ്ടായത്. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. പാപ്പാ റാവു എന് നക്സൽ നേതാവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടത്തിയതെന്ന് ബസ്‌തർ ഐ.ജി സുന്ദർരാജ് പറഞ്ഞു. 40 ലക്ഷം രൂപ തലക്ക് വിലയിട്ടിട്ടുള്ള നക്സൽ നേതാവാണ് പപ്പാ റാവു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ (കോബ്രാ) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഏറ്റുമുട്ടലിന് ശേഷം നക്സലുകളിൽ നിന്ന് ലൈറ്റ് മെഷീൻ ഗൺ ഉൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കനത്ത ജാഗ്രതയിലാണ് പ്രദേശമെന്നും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം ഇതുവരെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 41 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു.ബസ്തർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബീജാപൂർ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്.
ബസ്തർ മണ്ഡലത്തിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ മാസം ബിജാപൂരിലെ ബസഗുഡ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |