ന്യൂഡൽഹി: സർവീസുകൾക്കാവശ്യമായ പൈലറ്റുമാർ ഇല്ലാത്ത സാഹചര്യത്തിൽ വിസ്താര എയർലൈൻസിൽ പ്രതിസന്ധി.
ഇന്നലെ രാവിലെ മാത്രം 38 സർവീസുകൾ റദ്ദാക്കി. മുംബയ്, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ മുടങ്ങി. കഴിഞ്ഞ ദിവസം 50 സർവീസുകൾ റദ്ദാക്കുകയും 160 വിമാനങ്ങൾ വൈകുകയും ചെയ്‌തിരുന്നു. വിമാനം റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് വിസ്താരയോട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റിപ്പോർട്ട് തേടി. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം പരിഹരിക്കാൻ വിസ്‌താര സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദീർഘമായ ജോലിസമയമാണ് പൈലറ്റുമാർ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി യാത്രക്കാർ വിസ്താരയുടെ പ്രശ്നം സാമൂഹിക മാദ്ധ്യമങ്ങളിൽ ഉന്നയിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ ആശയവിനിമയം ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാനത്താവളത്തിൽ മണിക്കൂറുകൾ നഷ്ടപ്പെടുന്നതായും ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും ചിലർ പ്രതികരിച്ചു. മതിയായ ജോലിക്കാരുടെ അഭാവം ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് സർവീസുകൾ റദ്ദായതെന്ന വിശദീകരണവുമായി വിസ്താര രംഗത്തു വന്നിരുന്നു.
'കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി സർവീസുകൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവം ഉൾപ്പെടെ ഞങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം യാത്രക്കാർക്കുണ്ടായ അസൗകര്യം മനസിലാക്കുന്നു. ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.' വിസ്താരയുടെ വക്താവ് പറഞ്ഞു. താൽകാലികമായി സർവീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും പകരമായി യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ യാത്ര വാഗ്ദാനം ചെയ്യുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |