ന്യൂഡൽഹി: സ്ത്രീധനമായി ആഡംബര വാഹനമായ ഫോർച്യൂണർ നൽകാത്തതിന് യുവതിയെ ഭർത്താവും വീട്ടുകാരും മർദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കരിഷ്‌മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്‌മയുടെ സഹോദരൻ ദീപക്കിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിഷ്‌മയുടെ ഭർത്താവ് വികാസിനെയും ഇയാളുടെ പിതാവ് സോംപാലിനെയും അറസ്റ്റ് ചെയ്തു.
2022 ഡിസംബറിലായിരുന്നു കരിഷ്‌മയുടെയും വികാസിന്റെയും വിവാഹം. 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വിയുമാണ് സ്‌ത്രീധനമായി നൽകിയത്. എന്നാൽ, ഇതു പോരെന്നു പറഞ്ഞ് വികാസും കുടുംബവും കരിഷ്‌മയെ ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചതായി കരിഷ്‌മ വെള്ളിയാഴ്ച വീട്ടിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സഹോദരൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കരിഷ്‌മ മരിച്ചതായി അറിയുന്നത്. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. പെൺകുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞപ്പോൾ വീട്ടുകാരുടെ ക്രൂരത വർദ്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇരുവർക്കും ഇടയിൽ പലപ്പോഴായി വലിയ പ്രശ്നങ്ങളുണ്ടായെന്നും അതെല്ലാം വികാസിന്റെ ഗ്രാമത്തിൽ നടന്ന മദ്ധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു. ഇടയ്ക്ക് കരിഷ്മയുടെ കുടുംബം പത്ത് ലക്ഷം രൂപ കൂടി വികാസിനു നൽകി. ഇതിനിടെ വികാസിന്റെ കുടുംബം 21 ലക്ഷം രൂപയും ആഡംബര വാഹനവും വേണമെന്ന ആവശ്യവുമായി വീണ്ടും സമീപിച്ചു. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള മരണത്തിന് വികാസിനും പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരൻമാരായ സുനിൽ, അനിൽ എന്നിവർക്കെതിരെയുമാണ് കേസ് എടുത്തത്. മറ്റുള്ളവരെ ഉടൻ അറസ്റ്ര് ചെയ്യുമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |