വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തേക്ക് ക്രെയിനുകളുമായി അടുത്ത കപ്പൽ 9നെത്തും.കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനായി ഓഷ്യൻ സ്‌പിരിറ്റ് എന്ന ടഗ്ഗ് വിഴിഞ്ഞത്ത് എത്തിച്ചു.വാട്ടർലൈൻ ലോജിസ്‌റ്റിക്‌സ് ഏജൻസിയുടെ നേതൃത്വത്തിലുള്ള സംഘവും ഏതാനും ദിവസം മുൻപ് വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട്.ഷെൻഹുവ 16 എന്ന കപ്പലാണ് 6കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായി എത്തുന്നത്.കാലാവസ്ഥ അനുകൂലമെങ്കിൽ 17,23 തീയതികളിലായി ഷെൻഹുവ 35,ഷെൻഹുവ 34 എന്നീ രണ്ടു കപ്പലുകൾ കൂടി ക്രെയിനുകളുമായി എത്തുമെന്നാണ് സൂചന.ഇനി 17 ക്രെയിനുകളാണ് എത്തിക്കേണ്ടത്.
ആകെ വേണ്ട 32 ക്രെയിനുകളിൽ 15 എണ്ണം എത്തിച്ചു.14 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും 4 ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് ഇനി വരേണ്ടത്. 2 ഷിപ്പ് ടു ഷോർ ക്രെയിനും 4 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും 3-ാമത്തെ കപ്പലിൽ 2 ഷിപ്പ് ടു ഷോർ ക്രെയിനും 3 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് വരും ദിവസങ്ങളിൽ വിഴിഞ്ഞത്ത് എത്തുന്നത്.
ഓണത്തിന് പൂർണ സജ്ജം
അടുത്ത മാസം തുറമുഖത്തിന്റെ ട്രയൽ റൺ നടത്തും.ഓണത്തിന് തുറമുഖം പൂർണ സജ്ജമാക്കുമെന്ന് പുതിയതായി ചുമതലയേറ്റ സി.ഇ.ഒ പ്രദീപ് ജയരാമൻ പറഞ്ഞു.അടുത്ത മാസം കണ്ടെയ്നറുകളുമായി ബാർജ്ജ് എത്തിച്ചാണ് ട്രയൽ റൺ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
നിർമ്മാണം വേഗത്തിൽ
800 മീറ്റർ വേണ്ട ബെർത്തിൽ 650 മീറ്ററിലേറെ പൂർത്തിയായി.പുലിമുട്ട് നിർമ്മാണം 2800 മീറ്റർ പിന്നിട്ടു.ആദ്യഘട്ടം ആകെ വേണ്ടത് 2950 മീറ്ററാണ്.യാർഡ് നിർമ്മാണം വേഗത്തിൽ നടക്കുകയാണ്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ആധുനിക രീതിയിലുള്ള ജിയോ സെൽ റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.പൂർത്തിയായ റോഡിന് മുകളിൽ ടൈൽ പാകുന്ന ജോലികളാണ് നടക്കുന്നത്.റോഡ് ദേശീയപാതയുമായി ചേരുന്ന സ്ഥലത്തെ ട്രംപറ്റ് മാതൃകയിലുള്ള ഭാഗമാണ് ഇനി പണി ആരംഭിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |