തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ നവീനിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്. ദമ്പതികൾ ഒന്നര വർഷം മുമ്പും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്‌തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്ന് കുടുംബാംഗങ്ങളോട് പറയാതെയാണ് ഇവർ പോയത്.
ഇരുവരെയും കാണാതായതോടെ അന്ന് ദേവിയുടെ വീട്ടുകാർ അന്വേഷണം നടത്തി. ഇക്കാര്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ദമ്പതികൾ വീടുവിട്ടിറങ്ങി. ഒരു വർഷമായി കോട്ടയത്ത് നവീനിന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്‌ടർ ജോലി ഉപേക്ഷിച്ചത്.
മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്ത് ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. ആര്യ മകളാണെന്ന് പറഞ്ഞാണ് നവീനും ദേവിയും ഹോട്ടലിൽ മുറിയെടുത്തത്. അഞ്ച് ദിവസം ഒരേ മുറിയിൽ തന്നെയാണ് മൂന്നുപേരും താമസിച്ചിരുന്നത്.
എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിറോ എന്ന സ്ഥലം ഇവർ തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഹണിമൂൺ വാലി എന്നറിയപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണ്.
മൂന്നുപേരും പൊതുവെ ആരുമായും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ആര്യയ്‌ക്ക് വീട്ടിൽ നിന്നും നിരന്തരം വിവാഹാലോചനകൾ വന്നിരുന്നു. പക്ഷേ, സുഹൃത്തായ ദേവിയുടെ അഭിപ്രായപ്രകാരം എല്ലാം നിരസിക്കുകയായിരുന്നു. ഒടുവിൽ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |