തൃശൂർ: എൻ.ഡി.എയുടെ തൃശൂർ ലോക്‌സഭാമണ്ഡലത്തിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരി കളക്ടർ വി.ആർ കൃഷ്ണതേജ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം എത്തി പ്രാർത്ഥനാനിർഭരനായി ഇരുന്നതിനുശേഷം കൃത്യം 12 മണിക്കാണ് സുരേഷ് ഗോപി പത്രിക നൽകിയത്.
കളക്‌ടറെ കൈകൂപ്പി തൊഴുത് അഭിവാദ്യം ചെയ്തതിനുശേഷം പത്രിക നെഞ്ചോടുചേർത്ത് പ്രാർത്ഥിച്ചു. ഇതിനുശേഷമാണ് പത്രിക കൈമാറിയത്. തുടർന്നും കളക്‌ടറെ തൊഴുതു. ശേഷം മുഴുവൻ നടപടികളും പൂർത്തിയാക്കിയതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് പൂർത്തിയാകാനിരിക്കെ സുരേഷ് ഗോപിക്ക് പുറമെ മറ്റ് ചില പ്രമുഖരും ഇന്ന് പത്രിക സമർപ്പിച്ചു. എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ, ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ്, കോട്ടയം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ്, തൃശൂർ ലോകസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ, ആലപ്പുഴ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ തുടങ്ങിയവരും ഇന്ന് നാമനിർദേശപത്രിക അതാത് കേന്ദ്രങ്ങളിലെത്തി നൽകി. പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് മൂന്നുമണിയോടെ അവസാനിച്ചിരിക്കുകയാണ്. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |