തിരുവനന്തപുരം: നിസ്സഹായരുടെ കൈപിടിക്കുമ്പോൾ നൃത്തം ചെയ്യുന്നൊരു മനസ്സുണ്ട് സൗമ്യയ്ക്ക്. ഡാൻസിംഗ് മൈൻഡ് എന്ന യൂട്യൂബ് ചാനലിലൂടെ നിർദ്ധനർക്കും രോഗികൾക്കും കൈത്താങ്ങാവുകയാണ് സംസ്കൃത സാഹിത്യത്തിൽ ഡോക്‌ടറേറ്റുള്ള ഈ യുവതി.
നാട്ടിൻപുറങ്ങളിലെ അടച്ചുറപ്പില്ലാത്ത കടകളിൽ എണ്ണിച്ചുട്ട ദോശയും ചമ്മന്തിയും രസവടയും ഊണുമൊക്കെ വിറ്റ് ജീവിക്കുന്ന നിസ്സഹായരായ മനുഷ്യരാണ് സൗമ്യയുടെ വീഡിയോകളിൽ ജീവിതം പറയുന്നത്. ഇതുകണ്ട് എത്തുന്ന സുമനസുകളാണ് അവരുടെ ജീവിതം താങ്ങിനിറുത്തുന്നത്. ആഹാരം കഴിക്കാനെത്തുന്നതിനു പുറമേ സഹായം നൽകുന്നവരുമുണ്ട്.
2022 ജൂലായ് 14 നാണ് സൗമ്യ ചാനൽ തുടങ്ങിയത്. സൗമ്യ 10 വർഷം കോളേജ് അദ്ധ്യാപനരംഗത്തായിരുന്നു. കാലടി സംസ്കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഈ ആശയം മനസിലുദിച്ചത്.
തൊണ്ണൂറാം വയസ്സിലും ചെറുകച്ചവടങ്ങളിലൂടെ ജീവിതം ഉന്തുന്നവരെ സൗമ്യ കാഴ്ചക്കാരിലേക്കെത്തിച്ചു. ദിവസം പതിനഞ്ച് ദോശ മാത്രം വിറ്റിരുന്നവരും അക്കൂട്ടത്തിലുണ്ട് !
വീഡിയോ വന്നതോടെ 20 ഊണ് വിറ്റിരുന്നിടത്ത് 100 ഊണ് ചെലവാകുന്ന സന്തോഷമറിയിക്കാൻ പലരും കണ്ണീരോടെ സൗമ്യയെ ഫോണിൽ വിളിക്കുന്നു.
അടുത്തിടെ നിസ്സഹായരായ വൃദ്ധദമ്പതികൾക്കാണ് സൗമ്യ തണലായത്. നെയ്യാറ്റിൻകര വെൺകുളം പറക്കോട്ടുകോണത്തെ 75 കാരിയായ തങ്കമ്മയ്ക്ക് 28-ാമത്തെ വയസിൽ കാഴ്ച നഷ്ടമായതാണ്. പക്ഷാഘാതത്താൽ ഒരുവശം തളർന്നു പോയിടത്തുനിന്ന് രക്ഷപ്പെട്ട തങ്കമ്മ പിച്ചവച്ച് നടന്നുതുടങ്ങിയിരിക്കുന്നു.
ഭർത്താവ് സുശീലന്റെ കാലിൽ രണ്ടുവർഷമായി സുഖപ്പെടാത്ത മുറിവും നീരുമാണ്. ചികിത്സയ്ക്ക് പണമില്ല. രാവിലെ ആറ് മുതൽ പതിനൊന്ന് മണിവരെ ചെറിയചായ്പിൽ ദോശ വിറ്റുകിട്ടുന്ന തുച്ഛമായ തുകയാണ് പട്ടിണിയകറ്റുന്നത്. ഒറ്റ വീഡിയോയിലൂടെ ഈ വൃദ്ധമാതാപിതാക്കൾക്ക് തുടർചികിത്സയ്ക്കും ആഹാരത്തിനുമുള്ള പണം സ്വരൂപിക്കാനായി.
എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് ഗ്രാമത്തിൽ നിന്നാണ് സൗമ്യ ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തിയത്. ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്. 13 വയസ്സുകാരനായ അധീഷ് എസ്.ഗിരിയാണ് മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |