തൃശൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തൃശൂർ വാൽപ്പാറ സ്വദേശി അരുണാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴാണ് അരുണിന് നേരെ ആക്രമണം ഉണ്ടാകുന്നത്. അരുണിനെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വേനൽ കടുത്തതോടെ സംസ്ഥാനത്ത് വന്യജീവി ആക്രമണം കൂടിവരുകയാണ്. കഴിഞ്ഞദിവസം കുഴൽമന്ദം ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തേങ്കുറിശ്ശി മഞ്ഞള്ളൂർ വെട്ടുകാട്ടിൽ രത്നാകരൻ, ഭാര്യ രമണി, മകൻ ഐപിൻ ദേവ് എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി ഏഴുമണിയോടെ ഇവർ മൂവരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഓടിയെത്തിയ കാട്ടുപന്നി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ബൈക്ക് മറിഞ്ഞ് രത്നാകരന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. കുഞ്ഞിന്റെ മുഖത്തും കൈയ്ക്കുമാണ് പരിക്ക്. എന്നാൽ ഇത് സാരമുള്ളതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |