പാലക്കാട്: കാലവർഷത്തിന് പിന്നാലെ വേനൽമഴയും കൈവിട്ടതോടെ പാലക്കാട് കടുത്ത വരൾച്ചയിലേക്ക്. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 65 ശതമാനമാണ് മഴക്കുറവ്. സംസ്ഥാനത്തെ 12 ജില്ലകളിൽ താപനില ക്രമാതീതമായി ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ചൂട് 39 ഡിഗ്രിവരെ ഉയരും. അടുത്ത നാല് ദിവസത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് നെല്ലറ.
മീനച്ചൂടിൽ കത്തിയെരിയുന്ന പാലക്കാട് വേനൽ മഴയിൽ വലിയകുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്, 95%. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ പാലക്കാടിന് ലഭിക്കേണ്ട ശരാശരി മഴ 28.5 മില്ലി മീറ്റർ(എം.എം) ആണ്. പക്ഷേ, പെയ്തത് വെറും 1.3 എം.എം മാത്രം. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ കാലയളവിൽ ഒരുതുള്ളി മഴപോലും പെയ്തിട്ടില്ല. 100% മഴക്കുറവാണ് ഈ ജില്ലകളിൽ. തിരുവനന്തപുരത്ത് മാത്രമാണ് കേരളത്തിൽ ശരാശരി മഴ ലഭിച്ചത്. 12 ശതമാനത്തിന്റെ മാത്രം കുറവേ തലസ്ഥാനത്തുള്ളൂ. ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് 43.6 എം.എം, രേഖപ്പെടുത്തിയത് 38.5 എം.എം.
തിരുവനന്തപുരത്തെ കൂടാതെ കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. എന്നാൽ ഇടുക്കിയിൽ 88 ശതമാനം മഴക്കുറവുണ്ട്. മഴക്കുറവ് ജില്ലയിലെ എല്ലാ അണക്കെട്ടുകളും മറ്റ് ജലസ്രോതസുകളും വറ്റിവളരാൻ ഇടയാക്കി. കൂടാതെ കുടിവെള്ളക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്.
തുണയ്ക്കുമോ എൽ നിനോ?
പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലും കാറ്റിലും വ്യതിയാനമുണ്ടാക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ ആഘാതമാണ് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയ്ക്ക് ഇടയാക്കിയത്. മാർച്ചിൽ ഒരുതുള്ളി പോലും മഴ ലഭിക്കാത്ത മലപ്പുറം, കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇത്തവണ കാലവർഷത്തിന്റെ ദൈർഘ്യം കുറഞ്ഞതും വേനൽമഴ ദുർബലമായതും തിരിച്ചടിയായി.
എൽനിനോയുടെ ആഘാതം മൂലം ഈ മാസം സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ.എം.ഡി അധികൃതർ പറഞ്ഞു. നിലവിൽ വരണ്ട കാലവസ്ഥയാണ്. വരുംദിവസങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനില കൂടാമെന്നും കാലവസ്ഥ വിഗദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |