ആലപ്പുഴ: സംസ്ഥാനത്ത് 20 മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണ്ഡലത്തിൽപോലും ബിജെപിക്ക് രണ്ടാം സ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'വർഗീയതയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ല. സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കുകയും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യും. യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്ന് സിപിഎം പ്രകടനപദ്ധതിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പ്രകടനപത്രികയിൽ ഇത് കാണാൻ കഴിയില്ല. സിഎഎ വിഷയത്തിൽ കോൺഗ്രസിന്റേത് കുറ്റകരമായ മൗനമാണ്.' - മുഖ്യമന്ത്രി പറഞ്ഞു.
'2016ൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. ബിജെപിയുടെ കരുത്തിന്റെ ഭാഗമായി തുറന്നതല്ല. ബിജെപിക്ക് പോലും അങ്ങനെ അവകാശപ്പെടാനാകില്ല. 2021ലെ തിരഞ്ഞെടുപ്പിൽ ആ അക്കൗണ്ട് ഞങ്ങൾ പൂട്ടിച്ചു. അവിടെനിന്നാണ് വി ശിവൻകുട്ടി ജയിച്ചത്. 2011ൽ 17.38 ശതമാനം വോട്ട് യുഡിഎഫിന് നേമത്തുണ്ടായിരുന്നു. 2016ൽ 9.7 ശതമാനമായി കുറഞ്ഞു. കോൺഗ്രസിന്റെ വോട്ട് എവിടെപ്പോയി. ആ വോട്ട് ചെന്നപ്പോഴാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ യുഡിഎഫ് സൗകര്യമൊരുക്കി. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ.' - പിണറായി വിജയൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |