കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്. അതുൽ, അരുൺ, ഷബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. ബോംബ് നിർമിച്ച സംഘത്തിൽ ഇവരുൾപ്പെട്ടിരുന്നു.
സ്‌ഫോടനം നടന്ന സമയം നാലുപേരും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂന്നോത്തുപറമ്പിലെ സിപിഎം പ്രവർത്തകരാണിവർ. സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ സിപിഎമ്മിനുവേണ്ടി ഇവർ പ്രചാരണം നടത്താറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ബോംബ് നിർമാണത്തെക്കുറിച്ച് ഇവർക്ക് അറിയാമെന്നും പൊലീസ് വെളിപ്പെടുത്തി. ബോംബ് സ്‌ഫോടനം നടന്ന സമയം നാലുപേരും വീടിന് താഴെയാണ് നിന്നിരുന്നത്.
സായൂജ് എന്നയാളാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഇയാൾ പിടിയിലാവുന്നത്.
ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കഴിഞ്ഞദിവസം ഒരു സിപിഎം പ്രവർത്തകൻ മരണപ്പെട്ടിരുന്നു. മൂന്നുപേർക്ക് പരിക്കേറ്റു. നിർമ്മാണത്തിലുള്ള വീടിന്റെ ടെറസിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാനൂർ കൈവേലിക്കൽ കാട്ടീന്റവിടെ ഷെറിൻ (31) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരായ മുളിയാത്തോടിൽ വി.പി.വിനീഷ് (36), കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവർക്കാണ് പരിക്കേറ്റത്.
പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനായ വിനീഷിന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തലശേരി സഹകരണ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇരുകൈപ്പത്തികളും അറ്റ് ഗുരുതരാവസ്ഥയിലായ ഷെറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ പതിനൊന്നോടെ മരണപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |