പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മൻ പറഞ്ഞു. കണ്ണൂരിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.
'സിപിഎം എന്തിനാണിപ്പോൾ ബോംബുണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് നിങ്ങൾ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്‌ട്രീയം കണ്ട് സഹിച്ചു നിൽക്കണം. എത്ര അമ്മമാർക്കാണ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. 51 വെട്ട് വെട്ടി നിങ്ങൾ കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം എന്ന് പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ. ആൾക്കൂട്ട വിചാരണ നടത്തി നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ ഓർമയില്ലേ? ആൾക്കൂട്ട വിചാരണ പരമ്പരയുടെ തുടർച്ചയാണ് പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന സിദ്ധാർത്ഥിന്റെ കൊലപാതകം.' - അച്ചു ഉമ്മൻ പറഞ്ഞു.
'കേരളത്തിലും കേന്ദ്രത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സർക്കാരുകളാണ്. സാധാരണക്കാരന് കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. ശമ്പളമില്ല, പെൻഷനില്ല, കത്തിക്കയറുന്ന അവശ്യസാധനങ്ങളുടെ വില, വന്യജീവി പ്രശ്നങ്ങൾ. എന്നാൽ സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ല. നാലുലക്ഷം കോടി കടത്തിലാണ് കേരളം. ഇനിയും കടമെടുത്ത് എങ്ങോട്ടാണ് കേരളം കൂപ്പുകുത്തേണ്ടത്. ' - അച്ചു ഉമ്മൻ ചോദിച്ചു.
അതേസമയം, പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. 'അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സിപിഎം ബോംബുകൾ നിർമിക്കുന്നത്. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല. വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം നൽകുന്ന സൂചന. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു.
തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്.' - കെപിസിസി പ്രസിഡന്റ് ഫേസ്‌ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |