കൊല്ലം: യുവാവിനെ ആക്രമിച്ച് സ്‌കൂട്ടറും മൊബൈൽ ഫോണും കവർന്ന മൂന്നംഗ സംഘം പിടിയിൽ. കൊല്ലം കൊറ്റങ്കര പേരൂർ ചിറയിൽ പള്ളിക്ക് സമീപം കുറ്റിവിള വീട്ടിൽ അൽത്താഫിനെ (26) ആക്രമിച്ച കേസിൽ തഴുത്തല ഉമയനല്ലൂർ കല്ലുകുഴി ഷിബിന മൻസിലിൽ ഹാരിസ് (25), നെടുമ്പന കുളപ്പാടം പുത്തൻകര ഷെഫിൻ മൻസിലിൽ ഷെഫിൻ (24), വടക്കേവിള പട്ടത്താനം അപ്‌സര ജംഗ്ഷൻ വിമലാംബിക കോളനിയിൽ ഡെന്നിഷ് (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പേരൂർ മീനാക്ഷി വിലാസം സ്‌കൂളിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന അൽത്താഫിനെ കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തുടയിൽ ഒന്നിലേറെ തവണ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് മൊബൈൽ ഫോണും സ്‌കൂട്ടറും തട്ടിയെടുത്തത്. കിളികൊല്ലൂർ പൊലീസ് പ്രദേശത്തെ നിരീക്ഷണ കാമാറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഹാരിസ്, ഡെന്നിഷ് എന്നിവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ എച്ച്.എസ്.ഷാനിഫ്, എസ്.ഐമാരായ അജിത്ത്, വൈശാഖ്, അനിൽകുമാർ, സി.പി.ഒമാരായ പ്രശാന്ത്, സാജ്, ശ്യാം ശേഖർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |