ആലപ്പുഴ : ബി.ജെ.പി ദേശീയനിർവാഹക സമിതിയംഗവും സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയായ ആലപ്പുഴ ലോക്സഭാ മണ്ഡലം ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലങ്ങളുടെ പട്ടികയിലായി. തിരഞ്ഞെടുപ്പ് പ്രചരണം മൂന്നാം റൗണ്ട് പിന്നിട്ടപ്പോഴേക്കും എൻ.ഡി.എയുടെ ജനപിന്തുണയും വിജയസാദ്ധ്യതയും വർദ്ധിപ്പിക്കാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയെ എ ക്ളാസ് പട്ടികയിലുൾപ്പെടുത്തിയത്.
ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മേൽനോട്ടം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ചുമതലയിലാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമുൾപ്പെടെയുള്ള ദേശീയ നേതാക്കൾ ആലപ്പുഴയിൽ പ്രചരണത്തിനായി എത്തുമെന്നും സൂചനയുണ്ട്. സംസ്ഥാനസെക്രട്ടറി പന്തളം പ്രതാപനാണ് ഇപ്പോൾ മണ്ഡലത്തിന്റെ ചുമതല. മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജില്ലാ അധ്യക്ഷൻ എം.വി. ഗോപകുമാറിനെയും ആലപ്പുഴയിൽ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ആർ.എസ്.എസ്. പ്രാന്തീയ കാര്യകാര്യ സദസ്യൻ എം.ആർ. പ്രസാദിനെയും പുതുതായി നിയോഗിച്ചു. ഇനി ബൂത്തുതലം മുതലുള്ള പ്രവർത്തനം ആർ.എസ്.എസാകും ഏകോപിപ്പിക്കുക. തുടക്കം മുതൽ ചിട്ടയായ പ്രചരണത്തിലൂടെയും ജനസമ്പർക്കത്തിലൂടെയുമാണ് പാർട്ടിയും സ്ഥാനാർത്ഥിയും മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള ജനമുന്നേറ്റം സാദ്ധ്യമാക്കിയത്. മണ്ഡലത്തെ എ ക്ളാസ് പട്ടികയിലുൾപ്പെടുത്തുകയും പ്രചരണ മേൽനോട്ടം കേന്ദ്ര നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ മണ്ഡലത്തിലുടനീളം നേതാക്കളും അണികളും മുഴുവൻസമയ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വ്യാപൃതരായി. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ , പാലക്കാട് എന്നിവയാണ്സംസ്ഥാനത്തെ മറ്റ് എ ക്ളാസ് മണ്ഡലങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |